Saturday, November 19, 2011

അറവുകാരന്‍

ഓല മേഞ്ഞ വീട്ടില്‍
മുനിഞ്ഞു കത്തുന്ന 
മണ്ണെണ്ണ വിളക്കിന്റെ 
മങ്ങിയ വെളിച്ചത്തില്‍ 
മുത്തശ്ശിയുടെ 
മടിയില്‍ കിടന്നു കഥ കേള്‍ക്കുമ്പോള്‍
പലപ്പോഴും ചോദിച്ചതാണ്
ഈ അസുരന്മാരെ എന്തിനാ 
അവതാരങ്ങള്‍ കൊല്ലുന്നത്?
അവരെ കൊല്ലുകയല്ല മോനെ 
മോക്ഷം നല്‍കുകയാണെന്ന് 
മധുരതരമാം മറുപടിയും.
അത് കൊണ്ടാണ് ക്ലാസ് ടീച്ചര്‍ 
മോന്  ആരാവണം എന്ന് ചോദിച്ചപ്പോള്‍ 
"അറവുകാരന്‍" എന്ന ഉത്തരം പറഞ്ഞത് .
എല്ലാരും ഉറക്കെ ചിരിച്ചപ്പോള്‍ 
ഉള്ളില്‍ പറഞ്ഞു 
ഇത്രയധികം മോക്ഷം നല്‍കാന്‍ കഴിവുള്ള വേറെ ആരുണ്ട്‌  ഭൂമിയില്‍ 
എന്ന ചോദ്യം തികട്ടിയെങ്കിലും
ഒരു പുളിപ്പ് രസത്തോടെ വിഴുങ്ങി.

അറവു ശാല വളര്‍ന്നു 
ഓല മാറി , 
ടെറസ്സ്  വീട്ടിന്‍ മുറ്റത്ത്‌ കാര്‍ വന്നു.
എങ്കിലും
തന്റെ കടയില്‍ വില്കുന്ന 
മൃഗങ്ങളെ താന്‍ തന്നെ കൊല്ലണം,
മോക്ഷം നല്കണം എന്നത്  അലിഖിത നിയമം. 
ആടിന്റെയും, പോത്തിന്റെയും 
തല വെട്ടി അതിലെ ചോര ഒഴുകുമ്പോള്‍ 
അവന്‍ മോചനം നല്‍കിയ 
ആത്മാവുകളുടെ എണ്ണം 
ഡയറിയില്‍ കുറിച്ചിട്ടു.
ഓടയിലെ അഴുക്കു വെള്ളം ഒഴുകുന്നതില്‍ 
രക്തനിബദ്ധതാളങ്ങള്‍ മുങ്ങി പൊങ്ങുന്നത് കേട്ടു.
ഇന്നലെ 
അയല്കാരന്‍ വേട്ടകാരന്‍ അന്തോണി 
രഹസ്യമായി പറഞ്ഞു 
"ഡാ, ഒരു പച്ചണ്ടി ഇറങ്ങിയിട്ടുണ്ട്.
നിനക്ക് വേണോ? "
"ആരാ ഉടമസ്ഥന്‍"
"അവളുടെ തന്ത തന്നെ" 
(നിശബ്ധത... 
ഉള്ളില്‍ മുനിഞ്ഞു കത്തുന്ന വിളക്ക്, 
കഥ പറയുന്ന മുത്തശ്ശി,
അവതാരങ്ങളുടെ അപദാനങ്ങള്‍ 
ആലോചന) 
"എനിക്ക് വേണം, നാളെ തന്നെ" 

വിശ്വാസത്തെയും ധൈര്യത്തെയും 
അറവുകത്തിയില്‍ ആവാഹിച്ചു 
കൈകളില്‍  പുറകില്‍ പിടിച്ച്,  
കുളിമുറിയില്‍ നിന്നും 
ഇറങ്ങി വരുമ്പോള്‍ 
അവള്‍ തന്റെ പുതിയ ടച്ച്‌ ഫോണില്‍ കളിക്കുകയായിരുന്നു.
നഗ്നയായ അവളെ പുറകില്‍ നിന്നും ചേര്‍ത്ത് പിടിച്ച്
കൈ കാലുകള്‍ ബെഡ് ഷീറ്റ്  കൊണ്ട് കൂടി കെട്ടി.
അവള്‍ പേടിച്ചു നിലവിളിക്കുന്നു.
ചിരിച്ചു കൊണ്ട് പറഞ്ഞു 
ഞാന്‍ നിന്റെ ദൈവമാണ്, രക്ഷകന്‍.  
ആടിനെ അറക്കുന്ന പോലെ 
അവളുടെ കണ്ഠനാളം അറുത്തു.
ചോരയും, ചലവും ഉണങ്ങി പിടിച്ച കവറുള്ള ഡയറിയില്‍ 
മോക്ഷം നല്‍കിയവരുടെ എണ്ണത്തില്‍
ഒരെണ്ണം കൂടെ എഴുതി ചേര്‍ത്തു.
അറവുശാലയുടെ പുറകിലെ 
ഓടയിലൂടെ മലിന ജലം 
പ്രചാരം വര്‍ധിപ്പിക്കുന്ന പത്ര മേശകളിലേക്ക് 
ഒഴുകി കൊണ്ടിരുന്നു.
മേല്‍ത്തരം രാഷ്ട്രീയനായ്ക്കള്‍ 
കടക്കു മുന്നിലും പിന്നിലും 
എല്ലുകള്‍ക്ക് കടി പിടി കൂടി.
പ്രസിദ്ധ നടിയുടെ വേലക്കാരിയുടെ പ്രസവത്തിന്റെ 
എക്സ്ക്ലുസിവ് വാര്‍ത്തകളില്‍ 
പെണ്‍കുട്ടിയെ കാണാതായി എന്ന 
വാര്‍ത്ത‍ മുങ്ങി പോയി.
പിറ്റേ ദിവസം വിറ്റ ഇറച്ചിക്ക് 
രുചി കൂടുതല്‍ എന്ന് ഉപഭോക്താക്കള്‍ .


http://boolokakavitha.blogspot.in/2011/11/blog-post_18.html

Saturday, October 8, 2011

Workstation

അവളുടെ ശരിക്കും പേര് MAC മിനി.
സ്കൂളില്‍ കൊണ്ട് പോകാറുള്ള ചോറ്റു പാത്രത്തിന്റെ
വലിപ്പവും, ആപ്പിളിന്റെ പൊട്ടും.
മാനേജര്‍ ആന്റൊച്ചന്‍ ബലം പ്രയോഗിച്ചു
ചാപ്പ കുത്തിയ QA-6 എന്ന ടെക്കി പേര്.
എങ്കിലും അവളെ ഞാന്‍ മിനി മോള്‍ എന്ന് വിളിക്കും.
തൊട്ടിപ്പുറത്തു,
അവള്‍ മനസ്സില്‍ കാണുന്നത്-
എനിക്ക് കാണിച്ചു തരുന്ന,
പുഷ് അപ്പ്‌ ചെയ്തു കൂട്ടിയ 23 ഇഞ്ച്ന്റെ വിരിഞ്ഞ മാറുമായി
DELL monitor ചേട്ടന്‍.
വിരല് കൊണ്ട് നടത്തുന്ന ട്രപ്പീസു കളി
സഹിക്കുന്ന keyboard അണ്ണന്‍ .
കുത്തിവരകളും,
ഒരാള്‍ക്കും മനസിലാവാത്ത എഴുത്ത് കുത്തുകളും
ചുമന്നു മരിച്ചു, പുനര്‍ ജനിച്ചു കൊണ്ടേയിരിക്കുന്ന
വരയിടാത്ത നോട്ട് ബോക്കുകള്‍.
ഒരിക്കലും വെയ്ക്കാറില്ലെങ്കിലും,
ഒഴിഞ്ഞ ചായ ഗ്ലാസ്സിനെ കാത്തിരിക്കുന്ന
Tea Tray.
പറഞ്ഞേല്‍പ്പിച്ച പണിയെ കുറിച്ച്
ആലോചിക്കാതെ
വേറെ വല്ലോം ചിന്തിച്ചിരിക്കുന്ന ഞാനും
ദാ.. ഇത് പോലെ...

Friday, September 23, 2011

പേരും സ്ഥലവും കൃത്യമല്ല.

റം നിറച്ച ഗ്ലാസിനും ചുണ്ടിനുമിടയിലുള്ള ദൂരം.

ഓരോ സിഗരറ്റ് പുകയെടുപ്പിനും ഇടയിലുള്ള ദൈര്‍ഘ്യം.

ചായയില്‍ കുതിര്‍ന്നു വീഴുന്ന ബിസ്ക്കറ്റിന്റെ ആയുസ്സ് .

അടിവസ്ത്രത്തിന്റെ കളറുകളുടെ തിരഞ്ഞെടുപ്പ്.

പ്രണയങ്ങളുടെ പകിട കളി.

കനലാട്ടങ്ങള്‍ കാലിനെ പൊള്ളിക്കാതിരിക്കാന്‍

തക്കവണ്ണം വ്രതം എടുത്തിട്ടില്ലെങ്കിലും,

കെട്ടിയാടാന്‍ ഒരു കളിയാട്ടം

ആരോ ഏല്‍പ്പിച്ചിട്ടുണ്ട്.

പേരും സ്ഥലവും കൃത്യമല്ല.

അക്ഷാംശ രേഖക്കള്‍ക്കപ്പുറത്തു നിന്നും

തണുത്ത മരവിച്ച കൈകളുടെ

നനുത്ത സ്പര്‍ശം മാത്രം, ഓര്‍മയില്‍

തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നു.

Monday, September 12, 2011

മാനസാന്തരങ്ങള്‍

എറണാകുളം സൗത്തില്‍ നിന്നും
നേരം പരപരാ വെളുപ്പിന്
കൊല്ലത്തേക്ക്
തീവണ്ടിയില്‍.
പാളിയ നോട്ടങ്ങള്‍
അങ്ങോട്ടും
ഇങ്ങോട്ടും.
ഞാന്‍ ഭദ്രം എങ്കിലോ എല്ലാം ഭദ്രം.
കൈകള്‍ ,
കക്ഷത്തില്‍ ക്ലചിലെന്ന പോലെ അമര്‍ത്തി
കൂട്ടിപിണച്ചു വെച്ചു.
ഉറക്കത്തിന്റെ ഗിയര്‍ ഇട്ടു.
തിരുവല്ല വരെ ശുഭ മരണം.
അവിടെ നിന്നും കയറിയ
വെളുത്ത രണ്ടു ആന്റിമാരുടെ
കളകൂജനം.
ഉറക്കത്തിന്റെ ഗിയര്‍ വഴുതുന്നു.
ഹേ, അതല്ല. :)
അവരുടെ ഉറക്കെയുള്ള സംഭാഷണങ്ങളില്‍ -
പുട്ടിനു തേങ്ങ പോലെ,
എസ് എം എസ്സിലെ 'ഡാ' വിളി പോലെ,
സംസാരത്തിലെ 'യു നോ' പോലെ,
ചൈനാ പടക്കം പോലെ ഇടയ്ക്കു ചീറ്റലോടെ,
കര്‍ത്താവിനു സ്തോത്രം.
ദൈവകാരുണ്യം.
മധ്യസ്ഥ പ്രാര്‍ത്ഥന.
അത്ഭുത പ്രവര്‍ത്തനങ്ങള്‍.
അടയാളങ്ങള്‍.
ഉറക്കം പോയ ഈ ഹതഭാഗ്യന്‍
കൊല്ലം പ്ലാറ്റ്ഫോമില്‍ കാലു കുത്തിയപ്പോള്‍
അറിയാതെ പറഞ്ഞു പോയി.
സ്തോത്രം ഗുരുവായുരപ്പാ സ്തോത്രം.
ഇന്‍ഷാ കൊടുങ്ങല്ലൂരമ്മേ,
ഇവര്‍ സൗത്തില്‍ നിന്നും കയറാഞ്ഞത്
അങ്ങയുടെ കാരുണ്യം.

ഈ കവിത ലൈക്കിയാല്‍ നിങ്ങള്‍ക്ക് ഓണം ബമ്പര്‍ ലോട്ടറി അടിക്കും.
ഒരാള്‍ ഇത് കൊള്ളില്ല എന്ന് പറഞ്ഞു അയാള്‍ക്ക്‌ ബാറില്‍ നിന്നും അടി കിട്ടി.

Tuesday, August 16, 2011

കുടജാദ്രി യാത്ര

ജീവിതം, കാലങ്ങളില്‍ നിന്നും കാലങ്ങളിലേക്കുള്ള യാത്ര ആണെന്ന് പറയുന്നത് ശരിയാവും. ചില മനുഷ്യരെങ്കിലും , മതില്‍ കെട്ടുകളില്ലാതെ അലഞ്ഞു നടന്ന ഒരു ഭൂതകാലത്തിന്റെ, സ്വത്വം തേടി, ചിലപ്പോഴെങ്കിലും, അലയാറുണ്ട്. കാടും , കടലും, മഴയും, മഞ്ഞും തേടി... സ്വാതന്ത്ര്യപൂര്‍വം അലഞ്ഞു നടന്നിരുന്ന പൂര്‍വ ജന്മങ്ങളുടെ സ്വാധീനം ആയിരിക്കാം അത്.

കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് പോയ കുടജാദ്രി യാത്രയുടെ മധുര സ്മരണകളും, കാട്ടുപോത്ത് ഓടിപ്പിച്ചു വിട്ട ഭീതിയാര്‍ന്ന നിമിഷങ്ങളും മനസ്സിലെക്കോടിയെതിയപ്പോള്‍ ആണ് വീണ്ടും ഒരു കുടജാദ്രി യാത്രയെ പറ്റി ആലോചിക്കുന്നത്. കുടജാദ്രി യാത്രകള്‍ എപ്പോഴും പകര്‍ന്നു തന്നിട്ടുള്ളത് പുതുമയാര്‍ന്ന അനുഭവങ്ങളാണ്. മാത്രമല്ല, പ്രകൃതിയുടെ മനോഹാരിതക്കപ്പുറം ഇന്ദ്രിയാതീതമായ ഒരു എനര്‍ജി പലപ്പോഴും അങ്ങോട്ട്‌ ആകര്‍ഷിക്കുന്നു. പൊതുവേ മഴകാലത്ത് കുടജാദ്രിയില്‍ ആളുകള്‍ കുറവായിരിക്കും. അത് കൊണ്ടും കൂടിയാണ് മഴക്കാലം തിരഞ്ഞെടുക്കുന്നത്.

ജൂണ്‍ 17 നു വെള്ളിയാഴ്ച, പോകാനുള്ള തീവണ്ടി, കനത്ത മഴ മൂലമുണ്ടായ, പാളത്തിലെ തടസ്സം കാരണം റൂട്ട് മാറ്റി വിട്ടു എന്ന് അറിഞ്ഞപ്പോഴും ഞങ്ങളുടെ തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. അടുത്ത തീവണ്ടിക്ക് കാത്തു നിന്നു. ഒടുവില്‍ പാതിരാത്രി ഏറണാകുളത്ത് നിന്നും യാത്ര തിരിക്കുമ്പോള്‍ ഇരിക്കാന്‍ സീറ്റ്‌ പോലും ഇല്ലായിരുന്നു. ലോക്കല്‍ ട്രെയിന്‍ യാത്രകള്‍ കുറച്ചു പ്രയാസം ആണെങ്കിലും നിരീക്ഷണ സ്വഭാവം എന്ന ശീലമുണ്ടെങ്കില്‍ അതൊരുപാട് ഉള്‍കാഴ്ച്ചകളും നേര്‍കാഴ്ച്ചകളും നമ്മള്‍ക്ക് നല്‍കും. സാധാരണക്കാരില്‍ സാധാരണക്കാരനായി ,ഔപചാരികതകളുടെ മാറാപ്പുകള്‍ ചുമക്കാതെ ഒരു സഞ്ചാരം.

കാലത്ത് മംഗലാപുരത്ത് എത്തി . അവിടെ നിന്നും ബസ്സില്‍ കൊല്ലൂരിലേക്ക് നാല് മണിക്കൂര്‍ യാത്ര. ഉച്ചയോടെ എത്തിയ ഞങ്ങള്‍ ആദ്യം ഭക്ഷണം കഴിച്ചു. കഴിഞ്ഞ വര്‍ഷം ചെയ്ത പോലെ മുഴുവന്‍ ദൂരവും നടക്കാന്‍ ഞങ്ങളുടെ സമയ പരിധി അനുവദിക്കുമായിരുന്നില്ല. അത് കൊണ്ട് ഞങ്ങള്‍ പെട്ടെന്ന് റൂം എടുത്തു, കുളിച്ചു, വസ്ത്രം മാറി കുടജാദ്രിയിലേക്ക് പോകുന്ന ജീപ്പില്‍ സ്ഥാനം പിടിച്ചു. അവിടുത്തെ നാട്ടുകാര്‍ ആയ ജീപ്പുകാര്‍ കുടജാദ്രി എന്നല്ല പറയുക കൊടജാദ്രി എന്നാണു പറയുക. ആ ഉച്ചാരണം അന്വേഷിച്ചപ്പോള്‍ ആണ് കൊടജ എന്ന വാക്കും ആദ്രി എന്ന സംസ്കൃത വാക്കും കൂടിയാണ് ആണ് കൊടജാദ്രി ആയതെന്നു മനസിലായത്. സഹ്യപര്‍വത നിരകളിലെ പ്രകൃതി രമണീയമായ ഈ കൊടുമുടിയില്‍ ആണ് ശ്രീ ശങ്കരാചാര്യര്‍ തപസ്സു ചെയ്തത്.

കനത്ത മഴ മൂലം റോഡില്‍ മരങ്ങള്‍ വീണു കിടക്കുന്നത് കാണാമായിരുന്നു. കാട്ടില്‍ നിന്നും ഒലിച്ചു വരുന്ന വെള്ള ചാലുകള്‍ റോഡിലേക്ക് ഒഴുകുന്നതിന്റെ വളരെ നേര്‍ത്ത കള കളാരവം. ടാറിട്ട റോഡില്‍ നിന്നും ചെമ്മണ്ണിട്ട റോട്ടിലേക്ക് തിരിഞ്ഞപ്പോള്‍ റോഡിന്‍റെ അവസ്ഥ മഴ നനഞ്ഞു ചെളി ആയി ഒരു അവസ്ഥയിലായിരുന്നു. ഇത്തിരി സാഹസികമായ ഒരു ജീപ്പ് യാത്ര. നിത്യാഭ്യാസികള്‍ ആനയെ എടുക്കും എന്ന് പറഞ്ഞ പോലെ അവിടുത്തെ ജീപ്പ് ഡ്രൈവര്‍ മാര്‍ക്ക് ഈ ദുര്‍ഘട മാര്‍ഗങ്ങള്‍ ദിവസേന ഓടിച്ചു ശീലമായിരിക്കുന്നു. മല മുകളില്‍ ജീപ്പില്‍ നിന്നു ഇറങ്ങുമ്പോള്‍ ഡ്രൈവര്‍മാര്‍ സമയത്തെ കുറിച്ചോര്‍മിപ്പിച്ചു .

നാഗതീര്‍ഥത്തെ വണങ്ങി , മുകളിലേക്ക് കാലു വെയ്ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തിയത് കഴിഞ്ഞ വര്‍ഷം ഇവിടെ വെച്ചു മുടങ്ങിയ ഞങ്ങളുടെ യാത്രയെ കുറിച്ചാണ്. മനുഷ്യന്‍ ഒഴികെ ഒരു മൃഗവും ഭക്ഷണത്തിന്നു വേണ്ടി / ജീവരക്ഷക്ക് അല്ലാതെ ആരെയും വെറുതെ ഉപദ്രവിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടായിരിക്കാം. അന്ന് ഒറ്റയാനായ ഒരു കാട്ടു പോത്ത് ഞങ്ങളെ ആ ഉദ്യമത്തില്‍ നിന്നും വിലക്കുകയായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്ന് നിര്‍ത്തിയിടത്തു നിന്നു തുടങ്ങുന്നു. കോടമഞ്ഞു നിറഞ്ഞ താഴ്വരകള്‍ കണ്ടാല്‍ ആകാശം ഭൂമിയിലേക്കിറങ്ങി വന്നപോലെ തോന്നും. എങ്ങും പുതുമയുടെ പച്ചപ്പ്‌. കോടമഞ്ഞു നിറയുമ്പോള്‍, മുന്നിലും പിന്നിലും നടക്കുന്ന ആളുകള്‍ കണ്ണില്‍ നിന്നും മറയുമ്പോള്‍ നാം നമ്മെ മാത്രം അറിയുന്നു. സ്നേഹിക്കുന്നവനും, സ്നേഹിക്കപെടുന്നവനും എല്ലാം ഒന്ന് മാത്രം ആണെന്ന് നമ്മള്‍ അനുഭവിക്കുന്നു. ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. മനസ്സില്‍ ഒന്നുമില്ലാതെ, പ്രകൃതിയുമായി രമ്യതയിലെത്തുവാന്‍ കഴിയുന്ന ഏകാന്ത നിമിഷങ്ങള്‍ വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അവിടുത്തെ ഓരോ പച്ചിലകളിലും , മഞ്ഞിലും , ചാറി വീഴുന്ന മഴതുള്ളികളിലും നമ്മിലും ഒരു ചൈതന്യം ആണ് നിറയുന്നത് എന്ന് നാം മനസിലാക്കുന്ന നിമിഷങ്ങള്‍ അത്രമേല്‍ ധ്യാനാത്മകങ്ങള്‍ ആണ്.

ഒടുവില്‍ സര്‍വജ്ഞപീഠം, അദ്വൈത ദര്‍ശനങ്ങള്‍ അരുളിയ മഹാനുഭാവന്റെ പാദസ്പര്‍ശമേറ്റ ഭൂമിയില്‍, എത്തി. ശ്രീ ശങ്കരാചാര്യര്‍ ഒരു വിസ്മയമാണ്. ഒപ്പം ഒരു മലയാളി എന്നതില്‍ അഭിമാനവും.ഈ കൊച്ചു കേരളത്തില്‍ നിന്നും പുറപ്പെട്ടു ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം സന്ദര്‍ശിച്ചു ചെയ്ത കാര്യങ്ങള്‍ അത്രയ്ക്കധികം ഉണ്ട്. കേരളീയര്‍ക്ക് വ്യക്തമായ ധാരണയില്ലെങ്കിലും ഒരു ഉത്തരെന്ത്യക്കാരന്നു അത് നിശ്ചയമായും അറിയാം. സമയം വൈകി തുടങ്ങിയിരുന്നു. ഇനി ചിത്രമൂല സന്ദര്‍ശിക്കാന്‍ സമയം ഇല്ല. അവിടെ പോയാല്‍ കുറച്ചു നേരമെങ്കിലും അവിടെ ചിലവഴിക്കണം. അല്ലാതെ ഓടി പോയി ആസ്വദിച്ചു വരുവാന്‍ പറ്റിയ സ്ഥലമല്ല. ചിത്രമൂല അടുത്ത പ്രാവശ്യം ആവട്ടെ എന്ന് മനസില്‍ കരുതി. ആ പ്രശാന്ത സുന്ദര സന്നിധിയില്‍ ഇരിക്കുമ്പോഴാണ് ഒരു നായ അവിടെ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. അവിടെ നിന്നിരുന്ന ഒരു സുഹൃത്ത്‌ പറഞ്ഞു ഈ നായകള്‍ വഴികാട്ടികള്‍ ആണെന്ന്. അത് ഞങ്ങള്‍ക്ക് അനുഭവം ഉള്ളതാണ് എന്ന് ഞങ്ങള്‍ പറഞ്ഞു . ഞങ്ങളുടെ കഴിഞ്ഞ യാത്ര ആ സുഹൃത്തിനു വിവരിച്ചു. വഴിയറിയാത ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ കഴിഞ്ഞ മഴകാലത്ത് ബസ്സിറങ്ങുമ്പോള്‍ കിലോമീറ്റര്‍ എഴുതിയ മൈല്‍ കുറ്റി മാത്രമല്ല സ്വാഗതം ചെയ്തത് ഒപ്പം ഒരു നായയും ഉണ്ടായിരുന്നു. ആദ്യം പേടി തോന്നിയെങ്കിലും, വഴിയറിയാത്ത ആ കാട്ടില്‍ പരസ്പരം കാണാത്ത കോടമഞ്ഞില്‍ മുന്നില്‍ നിന്നു വഴി കാട്ടിയായി ആ നായ ഞങ്ങളെ നയിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവില്ല.

കാട്ടില്‍ അവിടെയവിടെ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഹാന്‍സ് ന്റെയും, പാന്‍ മസാലകളുടെയും പാക്കറ്റുകളുടെ അവശിഷ്ടങ്ങള്‍, നഗരാസുരന്മാര്‍ പ്രകൃതിയിലേക്ക് നടത്തുന്ന അനാവശ്യവും, അപകടകരവുമായ കൈ കടത്തലുകള്‍ ഓര്‍മിപ്പിച്ചു. അതെന്നില്‍ ഉണര്‍ത്തിയത് ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ ആയിരുന്നു. ആഗോള താപനവും അന്തരീക്ഷ മലിനീകരണവും ഒക്കെ ഏറി വരുന്ന ഈ സാഹചര്യത്തില്‍ വനങ്ങളെ സംരക്ഷിക്കാനും, പ്ലാസ്ടിക് ഒഴിവാക്കാനും നമ്മള്‍ കഴിവതും ശ്രമിക്കുക തന്നെ വേണം.ഭാവി തലമുറയോട് നമ്മള്‍ക്കുള്ള ഉത്തരവാദിത്വം കൂടിയാണത്.

സുഹൃത്തുക്കളോട് സംസാരിച്ചു കുറച്ചു സമയം കൂടെ ആ പരിസരത്ത് ചിലവഴിച്ചതിന്നു ശേഷം മെല്ലെ തിരിച്ചു നടന്നു. ഇരുളിന്റെ കനം കൂടി കൂടി വന്നു. കാടിന്റെ തനതു സംഗീതം അന്തരീക്ഷത്തില്‍ ലയിച്ചു. തിരിച്ചിറങ്ങുമ്പോള്‍ ഗണപതി ഗുഹ സന്ദര്‍ശിക്കുന്നതിനിടയില്‍ അവിടെ ഉള്ള ഒരു കച്ചവടക്കാരനോട് കന്നടയില്‍ കുശലം പറഞ്ഞു. ഇപ്പോള്‍ ഓഫ്‌ സീസണ്‍ ആണെന്നും ശനിയും ഞായറും മാത്രമേ ഇവിടെ വരികയുള്ളു എന്നും ബാക്കി എല്ലാ ദിവസവും "കണ്ടകൃഷി " (വയലില്‍ കൃഷി പണി) ആണെന്ന് ആ കച്ചവടക്കാരന്‍ പറഞ്ഞു. അവിടെ നിന്നും ചൂടുള്ള ഒരു ചായയും കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ജീപ്പ് കിടക്കുന്ന സ്ഥലത്തേക്ക് നടന്നു. ജീപ്പില്‍ തിരികെ പോരുമ്പോഴും മനസ്സില്‍ ചിത്രമൂല ആയിരുന്നു . ഒരു പക്ഷെ ആ നഷ്ടം അടുത്ത വരവിനൊരു കാരണം മാത്രം ആവാം. ലക്‌ഷ്യം പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും, വീണ്ടും വരണം എന്ന ഒരു ആഗ്രഹം മനസ്സില്‍ തളിര്‍ത്താല്‍ എല്ലാ യാത്രകളും സഫലമാണ് എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. സഞ്ചരിച്ചു കൊണ്ടിരിക്കുക എന്നത് തന്നെയാണ് ഓരോ യാത്രികന്റെയും ലക്ഷ്യവും സംതൃപ്തിയും. അതില്‍ വരുന്ന ആകസ്മികതകളും, അനിശ്ചിതത്വങ്ങളും നമ്മള്‍ക്ക് പ്രോത്സാഹനങ്ങളും ആവേശവും ആകുന്നു.



Note: നന്ദി , മുന്നും പിന്നും നോക്കാതെ നടത്തുന്ന യാത്രകളില്‍ ഒപ്പമുണ്ടായ പ്രവീണിനും സൂരജ് നും ...

Wednesday, July 27, 2011

ഞാനും നീയും നമ്മളും

ഇവിടെ ഞാന്‍ ഞാനല്ല
അവിടെ നീ നീയുമല്ല
പക്ഷെ, ഒരുമിച്ചിരിക്കുമ്പോള്‍
ഞാനും നീയും നമ്മളുടെ
ആരായിരിക്കും?
കീഴ്ചുണ്ടുകള്‍, ചുണ്ടുകള്‍ കൊണ്ട് കീഴ്പ്പെടുത്തി ,
തലയിലെ മുടിയിഴകളിലൂടെ
വിരല്‍ കൊണ്ട് ,
ഇവിടെ നമ്മളില്ല എന്നെഴുതി,
പെരുമഴ പെയ്തു തീരും വരെ
നനഞ്ഞു നില്‍ക്കാം.
വാതിലില്‍ തട്ടാതെ അകത്തേക്ക് വരുന്നവരെ കാണാന്‍ കണ്ണുകള്‍ ഇല്ല.
കൊന്തയിലെ മണികള്‍, പാപം എന്ന് മന്ത്രിക്കുന്നത് കേള്‍ക്കാന്‍ ചെവികളില്ല.
അരുതെന്ന് പറയേണ്ട ചുണ്ടുകള്‍ ബന്ധിതമാണ്
അല്ലെങ്കില്‍ തന്നെ, ആരും ഇവിടെയില്ലല്ലോ.
ഇല്ലായിരുന്നല്ലോ.

Thursday, May 12, 2011

വെള്ളെഴുത്ത്

വിധിയെന്ന വാക്കിന്റെ
വ്യാഖ്യാനങ്ങളില്‍ മുഴുകിയ കണ്ണുകള്‍ക്ക്
വെള്ളെഴുത്ത് .
കാണാന്‍ ആഗ്രഹിച്ചതെല്ലാം
ഇരുട്ട് തിന്നുന്ന സ്ഥലങ്ങള്‍.
കളം മാറി ചവുട്ടിയ കാലത്തിന്റെ
കറുത്ത കണ്ണടയുള്ള നഗരത്തിന്റെ
ആവര്‍ത്തന വിരസത
നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഒരിക്കലും തോരാത്ത
പ്രണയത്തിന്റെ അമ്ലമഴകളില്‍
ചോര്‍ന്നൊലിക്കുന്ന ചെറിയ കൂരയില്‍
തന്നെയാണ് ഇപ്പോഴും തീനും കുടിയും.

Tuesday, May 3, 2011

ഒറ്റമുലച്ചി

പ്രചോദനം, വിശുദ്ധന്റെ വൈഖരിയല്ല.
കടം കൊണ്ട് പൊളിഞ്ഞ വീടിന്റെ തൂണിന്റെ മറവില്‍,
തെരുവിന്റെ, വിയര്‍പ്പിന്റെ മണമിട്ടു വാറ്റിയത്.
അകലെ മാഞ്ഞ പ്രണയസന്ധ്യയിലെ നിറങ്ങളില്‍.
അടിച്ചിറക്കിയ മാതൃത്വത്തിന്റെ കണ്ണ്നീരില്‍.
അകലുന്ന ചെറിയ തുടയിടുക്കുകളില്‍ -
കന്യാചര്‍മങ്ങള്‍ പൊട്ടിയിടത്താണ്
ഒറ്റമുലച്ചിയുടെ ജന്മങ്ങള്‍.
മാനത്ത് നിന്നും വീണ നക്ഷത്രങ്ങള്‍
ചളി വെള്ളത്തില്‍ നനഞ്ഞു കിടന്ന സമയത്ത്,
കരളില്‍ തിങ്ങുന്ന,
കരിമ്പുകയുടെ നിറമുള്ള ജീവിതം
വാക്കാകുന്ന കാന്‍സര്‍ കൊണ്ട് കാര്‍ന്നു തിന്നുന്ന ഒറ്റമുലച്ചി.

Tuesday, April 19, 2011

Review: Love experiences of @ scoundrel poet


ഇതൊരു നിരൂപണം അല്ല സ്വയംഭോഗം ആണ്. കവിതയെ കാമിച്ചു നടക്കുന്നവന്‍റെ സ്വയംഭോഗം. എത്രവര്‍ഷമായി അവളുടെ പിന്നാലെ നടക്കുന്നു. അവള്‍ എപ്പോഴും ശൈലന്‍റെ കൂളിംഗ് ഗ്ലാസ്സിലും, കുഴൂരിന്‍റെ ഉരുട്ടലിലും, മേതിലിന്‍റെ മേത്തും ഒക്കെ ആയി പാറി കളിക്കുന്നതലാതെ കാര്യമായിട്ടൊന്നു നോക്കുന്ന പോലുമില്ല. വല്ലപ്പോഴും എകാന്തമായ് രാത്രികളില്‍ അടിവസ്ത്രം നനയ്ക്കുന്ന തുള്ളികള്‍ പോലെ രണ്ടു വരികള്‍. അതാരും കാണാതെ കഴുകി ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങും. അലങ്കാരത്തിന്‍റെ ലഘുവും ഗുരുവും അടുക്കി ധരിച്ചു, വൃത്തവും വരച്ചു നില്‍ക്കുന്ന നാടന്‍ മങ്കകളെ ആശാനും, ഉള്ളൂരും, പീയും, പോലുള്ള മഹാകവികള്‍ സ്വന്തമാക്കിയപ്പോഴും ആ സുന്ദരികളെ മോഹിക്കാന്‍ അര്‍ഹതയുണ്ടോ എന്ന സംശയം ആയിരുന്നു .ചെറിയ വസ്ത്രങ്ങളില്‍ വീര്‍പ്പു മുട്ടി നില്‍ക്കുന്ന അവളെയാണ്. അടുക്കും ചിട്ടയുമില്ലാതെ അവള്‍, ആധുനിക കവിത .ആവശ്യ ഭാഗങ്ങളില്‍ മുഴപ്പും പ്രദര്‍ശിപ്പിച്ചു നില്‍ക്കുമ്പോള്‍ ആരാണ് അവളെ മോഹിക്കാത്തത്. അങ്ങനെയാണ് ശൈലന്‍റെ Love experiences of @ scoundrel poet കാണുന്നത്.


പുസ്തകം മറിച്ചാല്‍ കാണുന്നത് love ഇല് ഒളിഞ്ഞിരിക്കുന്ന fuck . അതെ, മാംസ നിബദ്ധം തന്നെയാണ് ചില രാഗങ്ങള്‍ എന്നുറക്കെ പറയാനുള്ള ചങ്കൂറ്റം. ആ പറഞ്ഞ ഒരു ഗുണം നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം ഈ പുസ്തകം വായിച്ചാല്‍ മതി. അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ക്കു ബാത്ത്റൂമില്‍ കയറുക വേണ്ടി വരും ശര്‍ദിക്കാന്‍ ആണെന്ന് നിങ്ങള്‍ക്കു പറയാം. പക്ഷെ അത് ഞങ്ങള്‍ വിശ്വസിക്കണം എന്നില്ലല്ലോ.

സിതാരയുടെ ആമുഖം എന്ത് കൊണ്ടും യോജിക്കുന്നു എന്ന് പറയാതെ വയ്യ. കാരണം അവള്‍ അവന്‍ തന്നെ ആവുന്നു.. അവന്‍ അവളും.. പണ്ടത്തെ സൂര്യന്മാരെ നാല്പതു എന്ന സൈസില്‍ ഒതുക്കുമ്പോഴും, രാവിലെ പുഴുങ്ങി വെച്ച നിലകടല അത്താഴം കഴിക്കുമ്പോഴും "കൊല്ലങ്ങള്‍ക്ക് ശേഷം "അവര്‍ പോയതെപ്പോഴായിരുന്നു" എന്ന് ആലോചിക്കുന്നു. പാറുവിനെ കുറിചോര്‍ക്കില്ല എന്ന് പറയുമ്പോഴും ഗൈനകോളജിസ്റ്റിനേയും നീതുവിനെയും ഓര്‍ത്തെടുക്കുന്ന മനസ്സില്‍ "വനപേച്ചി"യുടെ കളഞ്ഞു പോയ യോനി തുളച്ചു പറക്കുന്ന ശബ്ദം.

"ഭാഷകളില്ലാത്ത
ഒരു വന്‍കര
ലിപികളില്ലാത്ത
സാമ്രാജ്യം "
എങ്കിലും അവള്‍ "രജസ്വല" ആയപ്പോള്‍
" ആര്‍ക്കാണറിയാത്തത്‌
അവള്‍ക്കു ചാവാനാവില്ലെന്നത്..."

"മാളവികേ...
മാളം വികസിച്ചവളെ" എന്ന് വായിച്ചപ്പോള്‍ പിന്നാലെ സ്വാഭാവികമായും ചിരിയോടെ വായിച്ചത്
ശൈലാ....
നാണം കേട്ടവനെ എന്നായിരുന്നു...

കറസ്പോണ്ടന്‍സ് ആയി നീ ശ്രീവിദ്യ 3 യേ സ്വയംഭോഗം പഠിപ്പിച്ചപ്പോള്‍ കേരളത്തില്‍ ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമ്പോള്‍ നിന്നെ അതിന്‍റെ തലവന്‍ ആക്കാന്‍ യോഗ്യത ഉണ്ടെന്നു തോന്നി. ഖജുരാഹോയിലെ ക്ഷേത്ര വിസ്മയങ്ങള്‍ പണിതത് എഴ് മണിക്കൂര്‍ കൊണ്ടാണെന്ന് കണ്ടു പിടിച്ചത് നീയായിരുന്നു. ശൈലാ നീ മാഷാണ് മാഷ്‌.. അദ്ധ്യാപകന്‍.

മരുഭൂമികള്‍ ചുട്ടു പഴുക്കുന്നതും, മദാലസയുടെ മസാല ദോശ നുകര്‍ന്നതും,കുട്ടികള്‍ക്ക് വേണ്ടത്ര മാത്രം കൊടുത്തും.. അങ്ങനെ അങ്ങനെ..
അമ്മ പോയപ്പോള്‍ മരിച്ചത് ശൈലന്‍ തന്നെയാണ്, നേരില്‍ കണ്ടിട്ടില്ലാത്തവളെ സ്വപ്നത്തില്‍ കണ്ടപ്പോഴും, ഇതിനുള്ളിലെവിടെയോ പ്രണയം നിറഞ്ഞൊഴുകുന്ന നിസ്സഹായനായ ശൈലനെയും അടുത്തറിഞ്ഞു.


മുഖം നോക്കിയാല്‍ മാന്യതയുടെ മുഖം മൂടി ധരിച്ചു മൊഴിഞ്ഞു, അവള്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ നിതംബത്തെ നോക്കി വെള്ളമിറക്കുകയും, സിനിമ തിയേറ്ററില്‍ അബദ്ധത്തില്‍ കാലൊന്നു മുട്ടിയാല്‍ കലിപ്പോടെ നോക്കി ദഹിപ്പിക്കുകയും രാത്രി പിന്‍വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുന്ന മലയാളിയുടെ കപട സദാചാരത്തിന്‍റെ മുഖത്ത് നോക്കിയുള്ള ഒരു കാര്‍ക്കിച്ചു തുപ്പല്‍ അഥവാ ആട്ട് തന്നെയാണീ പുസ്തകം. ഈ പുസ്തകത്തി ന്‍റെ പ്രസാധകന്‍ പാപിറസ് ബുക്സിന്‍റെ ഹരിക്ക് ഒരു നന്ദി പറയാതെ പോകുന്നത് മോശമായിരിക്കും. നന്നായി ഹരി. ഈ ആശയവും, സാക്ഷാല്കാരവും മനോഹരമായി പൂര്‍ത്തിയാക്കിയ നിനക്ക് പ്രത്യേകം നന്ദി.

തുടക്കകാരന്‍ ആയതു കൊണ്ടാവാം. "ഞാറ്റു വേല"യില്‍ നീ പറഞ്ഞ പോലെ, നിരൂപണ സ്വയം ഭോഗത്തിന്‍റെ ഈ ശീഘ്ര സ്ഖലനം ഒഴിവാക്കാവതല്ല .
"മാപ്പ്
പ്രതീക്ഷിക്കണ്ട , സോറി.
മാപ്പ്
പ്രതീക്ഷിക്കുന്നില്ല"

Sunday, March 20, 2011

അഗ്നിപര്‍വതം

ഈ ശാന്തതയെ വിശ്വസിക്കരുത്
ഇതൊരു പുഴയുടെ തനതല്ല.
പൊട്ടിത്തെറിക്കാന്‍ പാകമായ
അഗ്നിപര്‍വതത്തിന്‍റെ സംഗീതമാണ്.
പുക മറഞ്ഞു,
ആകാശത്തേക്ക് ലാവ പൊട്ടിയൊഴുകുമ്പോള്‍
താഴ്വാരത്തുള്ളവ അഭയാർഥിക്യാമ്പ് തേടി പോകും
സ്വര്‍ണ നിറമുള്ള തിളയ്ക്കുന്ന ദ്രാവകത്തിന്നു മുകളിലൂടെ,
പുറത്തു വരാന്‍ വെമ്പി നില്‍ക്കുന്ന-
ഉള്‍കാമ്പിന്‍ ഉള്‍തുടി അവയിലൂടെ പുറത്തു വന്നു-
ആളുകള്‍ ഒഴിഞ്ഞു പോയ
അടിവാരത്തിന്‍റെ അടിവയറില്‍
ചുംബിച്ചു അതോടലിഞ്ഞു ചേരും.

Wednesday, February 9, 2011

അടിയൊഴുക്കുകള്‍

നുരഞ്ഞു പൊങ്ങുന്ന വെറുപ്പ്‌
മാളത്തില്‍ നിന്നും കഴുത്തു നീട്ടുന്ന നിസ്സഹായത.
പൂക്കളുമായ് പോകുന്നവളുടെ
ഉന്തി നില്‍ക്കുന്ന നിതംബം പോലെ പ്രതീക്ഷകളും.
അവളുടെ അരക്കെട്ടിന്റെ താളം സ്വപ്നങ്ങളും.
തിരിച്ചു വരാന്‍ കഴിയാത്ത വഴികളാണ് ഓരോ പാട്ടുകളും.
കാന്‍വാസില്‍ ഉണങ്ങി പോയ ചായചിത്രങ്ങള്‍
പറിച്ചെടുക്കുക രസമുള്ള പണിയാണെന്ന്
പഠിപ്പിച്ച മന്ത്രവാദിയെ കാണാന്‍
മൌനം കോര്‍ത്ത കൊന്തമാലയും ഏന്തി
ഏകാന്തതയുടെ ഭാണ്ഡവും പേറി മല കയറുന്ന
വിദൂഷകരുടെ നഗ്നതകള്‍ .
അവരുടെ ലിഗംത്തിന്റെ ജാതി നോക്കുന്ന വഴിപോക്കരും,
എന്റെ ചിന്തകള്‍ ചുമക്കാതെ, നോക്കു കൂലി ചോദിക്കുന്ന എന്റെ വിപ്ലവവും.
പിന്നിടുന്ന വഴിയരുകില്‍ പിച്ചിച്ചീന്തിയ ചില ജമന്തി പൂക്കളും.

Sunday, January 30, 2011

ഭൂതം

ഒരു മിസ്സ്‌ കോളില്‍ നിന്നും പുറത്തു വന്ന-
പ്രണയം എന്ന ഭൂതത്തെ,
ജനനേന്ദ്രിയത്തിലെ വഴു വഴുപ്പ് മാറും മുന്‍പേ
അവര്‍ ഒരു കോണ്ടത്തില്‍ അടച്ചു.
അവരുടെ ചാറ്റ് ഹിസ്റ്ററി-
കമ്പ്യൂട്ടറിന്‍റെ മലദ്വാരത്തില്‍ വിശ്രമിച്ചു.
ഒരു പുതിയ സൌഹൃദം ജനിച്ചു .

Monday, January 24, 2011

വാരാന്ത്യം

ഈ ബ്ലോഗിങ്ങ് എനിക്ക് തരുന്ന ഒരു സുഖം എന്താന്നു വെച്ചാല്‍ എന്തും എഴുതാം എന്നുള്ളതാണ്. ഒരു സുഹൃത്തിനെ പോലെയാണ് പലപ്പോഴും. മനസ്സ് കുലം കുത്തിയൊഴുകുമ്പോള്‍ അത് വാക്കുകളായി പരിണമിക്കുമ്പോള്‍ അവയെ ശേഖരിച്ചു വെയ്ക്കാന്‍ ഒരിടം. ഇതിപ്പോ വലിയ കാര്യമൊന്നുമല്ല. എന്നാലും വാരാന്ത്യം എന്ന് പറയണത് ഒരു രസം ഒക്കെ തന്നെ ആണ്. എന്‍റെ കഴിഞ്ഞ ഞായര്‍ (23-01-2011) ഇങ്ങനെയൊക്കെ ആയിരുന്നു. :)

കാലത്ത് നേരത്തെ (പുലര്‍ച്ചെ ആറു മണിക്ക് ) എഴുന്നേറ്റു, എന്‍റെ ശകടത്തില്‍ നേരെ തൃശൂര്‍ ജില്ലയിലെ മാള എന്ന സ്ഥലത്തേക്ക് തിരിച്ചു. വലിയപറമ്പില്‍ എന്‍റെ കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട്. ഇപ്പോഴും ഗ്രാമത്തിന്‍റെ തുടിപ്പുകള്‍ മിടിക്കുന്ന സ്ഥലം. എല്ലാരും കാലത്ത് തന്നെ ആസ്ഥാനത്ത് ഉണ്ടാവും. അവിടെ കുറച്ചു നേരം യോഗയും ചര്‍ച്ചകളും വാഗ്വാദങ്ങളും ഒക്കെ ആയി അവരോടു കൂടെ കൂടും. അപ്പൊ നിങ്ങള് വിചാരിക്കും ഇവന്‍ വയസ്സന്‍മാരുടെ കൂടെ ശ്വാസം നിയന്ത്രിക്കാന്‍ പഠിക്കാന്‍ പോകുന്നു എന്ന്. അല്ല അവിടെ വരുന്ന ഭൂരിഭാഗവും മുപ്പതിനു താഴെ വയസുള്ള ഗജ പോക്കിരികള്‍ ആണ് .അപ്പോഴാണ്‌ സിനീഷേട്ടന്‍ പറഞ്ഞത് അവരെല്ലാം കൂടെ കുറച്ചു സ്ഥലം കൃഷി ചെയ്യാന്‍ എടുത്തുവെന്നു. എന്റമ്മോ. ഇക്കാലത്ത് വളരെ കുറച്ചു ചെറുപ്പക്കാര്‍ മാത്രം ചിന്തിക്കുന്ന വഴികള്‍. ആളുകള്‍ പ്രകൃതിയോടു ചേര്‍ന്നു വളരണം എന്നും, പ്രകൃതിയെ സ്നേഹിച്ചു അതിനോട് ചേര്‍ന്നു ജീവിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും, നമ്മള്‍ പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം എന്നും , നമ്മള്‍ യുവാക്കള്‍ അതിന്നു മുന്‍കയ്യെടുക്കണം എന്നും പറഞ്ഞു. പറയുക മാത്രമല്ല പണിയും തുടങ്ങി. എല്ലാരും ലേഖനങ്ങള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ വീരവാദം പറയുകയും എഴുതുകയും ചെയ്യുമ്പോള്‍ ചിലര്‍ മാത്രം അത് അനുഭവത്തില്‍ വരുത്തുന്നു. നേരെ അന്നമനട പുഴയിലേക്ക് . അവിടെ ഒരു പള്ളി നീരാട്ടു അഥവാ നീന്തി കുളി. അതിന്‍റെ ഒരു സുഖം ഈ പട്ടണവാസികളോട് പറഞ്ഞിട്ട് കാര്യമുണ്ടോ.. :) വെള്ളത്തില്‍ കുറച്ചു നേരം അര്‍മാദിച്ചു നേരെ പണി നടക്കുന്ന പാടത്തേക്ക്. ചെരുപ്പില്ലാതെ നിങ്ങള്‍ മണ്ണില്‍ / പ്രതേകിച്ചു ചെളിയില്‍ ചവിട്ടിയിട്ടുണ്ടോ ? മിക്കവര്‍ക്കും അറപ്പായിരിക്കും.
അതിലൂടെ നടന്നവര്‍ക്കറിയാം അതിന്‍റെ ഒരു തണുപ്പ്. ഭൂമിയുടെ തണുപ്പ്. ഭൂമിയുടെ മണം. പ്രകൃതിയുടെ മനസ്സ് . ഭൂമിയില്‍ നിന്നും മുകളിലേക്ക് വളരുന്ന കോണ്‍ക്രീറ്റ് വൃക്ഷങ്ങളിലെ നിലകളില്‍ താഴത്തുമല്ല മുകളിലുമല്ല എന്ന അവസ്ഥയില്‍ ജീവിക്കുന്നവര്‍ അറിയേണ്ടത് തന്നെ ആണ് . കടന്നു പോകാനുള്ള വഴി ദാ ഇങ്ങനെ ആണ്. എങ്ങനെയുണ്ട് ത്രില്ലിംഗ് അല്ലെ? വീണാല്‍ നേരെ വെള്ളത്തില്‍. അതും കടന്നു പണി നടക്കുന്ന പാടത്തേക്കു. പച്ച പരവതാനി വിരിച്ചു നില്‍ക്കുന്ന പാടത്ത് വെളുത്ത കൊക്കുകള്‍ , ഇടയ്ക്കു അവ പറന്നു പൊങ്ങുന്നത് എത്ര കണ്ടാലാണ്‌ മതി വരിക.

അവിടെ ചായയുടെ സമയം. കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും . കുറച്ചു നേരം അവിടെ ചിലവഴിച്ചു. പട്ടണം തരുന്ന അഹങ്കാരങ്ങള്‍ / അലങ്കാരങ്ങള്‍ എല്ലാം വലിച്ചെറിഞ്ഞു പച്ചയായ മനുഷ്യന്‍ ആയി മാറുന്ന അസുലഭ സുന്ദര നിമിഷങ്ങള്‍. വയലാറിന്‍റെ വരികള്‍ (സന്ദര്‍ഭമായി ബന്ധപ്പെട്ടതല്ലെങ്കിലും )" ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍, പച്ച മണ്ണിന്‍ മനുഷ്യത്വമാണ്‌ ഞാന്‍" എന്ന് മനസ്സില്‍ ഉരുണ്ടു കൂടി കളിക്കുന്നു .

സമയം അതിക്രമിക്കുന്നു. ഞാന്‍ ആ സുന്ദര നിമിഷങ്ങളോട് വിട പറയുന്നു. 11:30 യോടെ ശകടം നേരെ കൊച്ചി യിലേക്ക്.

ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ / ശാന്തതയില്‍ നിന്നും നഗരത്തിന്‍റെ തിരക്കിലേക്ക്. നഗരത്തിന്‍റെ ധാര്‍ഷ്ട്യത്തിലേക്ക്. ഇവിടെ നിയമം വേറെയാണ് . വേഗമുള്ളവര്‍, കൌശലക്കാര്‍ എന്നിവരാണ് വിജയികള്‍. അണിയുന്ന ആഭരണങ്ങളും വസ്ത്രങ്ങളും നോക്കി മനുഷ്യനെ വിലയിരുത്തുന്ന ലോകം. മറ്റുള്ളവരുടെ അസ്വസ്ഥതകള്‍ തന്‍റെ ജീവിതത്തെ തെല്ലും ബാധിക്കരുതെന്ന് വാശിയുള്ളവരുടെ ലോകം.നഗരത്തിന്‍റെ
മൂലയിലുള്ള തന്‍റെ വീട്ടിലെത്തിയപ്പോഴേക്കും സഹധര്‍മിണി ചോറും കറിയുമെല്ലാം വെച്ചു കാത്തിരിപ്പുണ്ട്‌. അങ്ങനെ ഉച്ചയൂണ് ഗംഭീരമായി കഴിച്ചു സ്വസ്ഥമായി ഇരിക്കുമ്പോള്‍ ആണ് സഹധര്‍മിണി വീണ്ടും ആ പേര് മൊഴിഞ്ഞത് . എന്താ? . 'ഗോള്‍ഡ്‌ സൂക്ക്'
. അങ്ങനെ ഒരെണ്ണം വയറ്റില റോഡില്‍ തുറന്നിട്ടുണ്ട്. കുറെ ദിവസമായി പറയുന്നു . എന്നാല്‍ പിന്നെ അങ്ങോട്ട്‌ പോകാം. ശകടം ഗോള്‍ഡ്‌ സൂക്കിലോട്ടു . വണ്ടി പാര്‍ക്ക് ചെയ്തു ഗേറ്റ് കയറുമ്പോള്‍ അവള്‍ കാണിച്ചു തന്ന അമ്മായി സോറി ആന്‍റിയുടെ കാലില്‍ കിടക്കുന്ന ചെരുപ്പിന്‍റെ ഹീല്‍, അതിന്‍റെ വലിപ്പം . എങ്ങനെ നടക്കുന്നു ആവൊ? ഗോള്‍ഡ്‌ സൂക്കില്‍ കേറുമ്പോള്‍ തന്നെ കോഴി ആണ് സ്വാഗതം ചെയ്യുക. KFC . എല്ലാ കടകളും തുറന്നിട്ടില്ല. അടിയില്‍ ബിഗ്‌ ബസാര്‍. അങ്ങനെ ഇത്യാദികള്‍. എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് അമീബ ഗെയിം സെന്‍റ്റിലെ ബൌളിംഗ് ആണ്. എസ്കലെടറില്‍ കേറാന്‍ ഭയമുള്ളവരെ കണ്ടു നില്ക്കാനും ഒരു രസം. കുറച്ചു നേരം അവിടെ ഇവിടെ നോക്കി തേരാ പാര നടന്നു ചെറിയ ഷോപ്പിംഗ്‌. അവിടെ നിന്നുമിറങ്ങി. പിന്നെ വണ്ടി നേരെ ലിറ്റില്‍ ഷേണായിസിലോട്ടു ധോബി ഘട്ട് കാണാന്‍ . അവിടെ ചെന്നപ്പോള്‍ മണി നാലര ആയതേ ഉള്ളു. അടുത്ത ജ്യൂസ്‌ കടയില്‍ കയറി ദാഹം തീര്‍ക്കാനുള്ളതോക്കെ കഴിച്ചു. സമയം ഇനിയും ബാക്കി. എന്ത് ചെയ്യും. ദാ കാണുന്നു ബ്ലോസ്സം ബുക്സ്. കേട്ട പാതി കേള്‍ക്കാത്ത പാതി നമ്മുടെ പാതി അവിടെ കേറി ബുക്സ്ന്‍റെ ഇടയില്‍ അപ്രത്യക്ഷയായി. ഭാഗ്യം ഇന്ന് നികോലാ സ്പാര്‍ക്ക് , ജുമ്പ ലാഹിരി,നോറ റോബര്‍ട്ട്സ് , ഇത്യാദി ഇനങ്ങളെ അവള്‍ കണ്ടില്ലെന്നു തോന്നണു. അല്ലെങ്കില്‍ വിളി വരേണ്ട സമയം ആയി. നമ്മള്‍ ഇങ്ങനെ നോക്കി നടക്കുമ്പോഴാണ് , ഹിറ്റ്ലര്‍ തുറിച്ചു നോക്കുന്നത്
. ആളുടെ ആത്മകഥ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് . അപ്പുറത്തുള്ള ഗടിയാണെങ്കില്‍ നമ്മുടെ സ്വന്തം ഖലീല്‍ ജിബ്രാന്‍. നോക്കുമ്പോഴെന്താ ആളുടെ എല്ലാ ബുക്സ് ഉം കൂടെ ഒറ്റ ബുക്ക്‌ ആക്കി Complete works of khalil Gibran ഇറക്കിയിരിക്കുകയാണ് . പുസ്തക പ്രലോഭനത്തിന്‍റെ ചതി കുഴിയില്‍ വീണുരുണ്ടു കളിക്കുന്ന ഈയുള്ളവന്‍ അത് മേടിച്ചു . എല്ലാം കൂടെ ഒരു ബുക്ക്‌ ആക്കി ഇറക്കിയാല്‍ ആരും വീണു പോകില്ലേ ? ഇല്ലേ ? ഇനി നേരെ തീയറ്ററിലേക്ക് . അവിടെ മൊത്തം ഹിന്ദി കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ആകെ ഹിന്ദിക്കാര്‍. അങ്ങനെ ഇടവേള യില്ലാത്ത ധോബി ഘട്ട് ഉം കണ്ടു നേരെ വീട്ടിലോട്ടു വെച്ചു പിടിച്ചു .ആ പടം എനിക്കിഷ്ടമായില്ല. ഒരു നാടകീയതയും ഇല്ല. മുംബൈ യുടെ നല്ല ദൃശ്യങ്ങള്‍ പിന്നെ നല്ല പാശ്ചാത്തല സംഗീതവും .അത്ര മാത്രമേ അതിന്‍റെ മേന്മ എന്ന് പറയാനുള്ളൂ. അങ്ങനെ മഹത്തായ ഒരു വാരാന്ത്യം കൂടെ കഴിഞ്ഞു.

കാലത്ത് ഗ്രാമവും വൈകീട്ട് നഗരവും പപ്പാതി വീതിച്ചെടുത്ത എന്‍റെ സമയത്തില്‍ ഏറ്റവും ഇഷ്ടപെട്ടത് ഏതാണെന്ന് പറയാതെ അറിയാമല്ലോ. :)

Wednesday, January 19, 2011

ചാവേര്‍

കവിതയുമല്ല,ഒന്നുമല്ല... എന്റെ ജല്പനങ്ങള്‍. കാല്‍ കാശിനു കൊള്ളാത്ത ജല്പനങ്ങള്‍. വേദന കൊണ്ട് നീറുമ്പോഴും ഒന്നും ചെയ്യാന്‍പറ്റാത്തതിന്റെ പകപോക്കല്‍ . സ്വയം കുത്തി നോവിക്കല്‍.
ഇത് നിങ്ങള്‍ വായിക്കരുത് പകരം ഇത് കാണുക. കാണാന്‍ പറ്റുമെങ്കില്‍ ...

കുറ്റം ചുമത്തി വാളോങ്ങി നില്‍ക്കുന്ന, സമയം തീരെ ഇല്ലാത്ത, കോപം മൂത്ത നിങ്ങള്‍ക്കെങ്ങിനെ കാണാനാണ് ?
മറ്റുള്ളവരുടെ ചിന്തകള്‍ പോലും കടന്നു കേറാന്‍ പറ്റാത്ത വിധം മതിലുകള്‍ സൃഷ്ടിച്ചു , ജനല്‍ വാതിലുകള്‍ അടച്ചു, സ്വന്തം മുഖം കണ്ണാടിയില്‍ മിനുക്കി നോക്കിയിരിക്കുന്ന നിങ്ങള്‍.
കയ്യില്‍ ഭൂപടം ഇല്ലാതെ കടല്‍ തീരത്ത് അനാഥരായ കിളികളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കാണാന്‍ മൌനത്തിന്നു മാത്രമേ കഴിയു.
കിണറ്റില്‍ കിടക്കുന്ന ചന്ദ്രനെ പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍ക്കു കഴിയില്ല .
നാണയം എണ്ണിയതിന്റെ തഴമ്പാണ് നിങ്ങളുടെ അളവുകോല്‍ . നെഞ്ചില്‍ നീറുന്ന ദാഹം നിറയുന്നവന്‍ ഞാനും.
ദൈവം ഇന്നലെ രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപെട്ടു, സുഖം വാഗ്ദാനം ചെയ്തപ്പോളും ഞാന്‍ ഈ കനല്‍ എന്റെ നെഞ്ചത്ത് ചേര്‍ത്ത് വെക്കാന്‍ യാചിക്കുകയായിരുന്നു.
ആകാശത്തേക്ക് കയ്യുയര്‍ത്തി കണ്ണീരുമായി നില്‍ക്കാന്‍ എന്നെ കിട്ടില്ല.
ആയിരം അമ്പുകള്‍ തറച്ചു കയറിയാലും കാതില്‍ നിന്നു ആ കിളികളുടെ കരച്ചില്‍ മറയുന്നത് വരെ എനിക്കെങ്ങിനെ ഉറങ്ങാനാവും.
കനലെരിയുന്ന ചിന്തകളും, അടക്കമില്ലാത്ത വാക്കുകളും, ഒഴിഞ്ഞ മടിശീലയുമായി, കീറി പറിഞ്ഞ വേഷങ്ങളുമായി നില്‍ക്കുമ്പോഴും,
മുന്നിലെ വന്‍ പടയോട് വിളിച്ചു പറയട്ടെ ഞാന്‍,
എന്റെയെന്റെ എന്ന് എല്ലാ ദിനവും ജപിക്കുന്നവരുടെ ചുണ്ടുകള്‍ ഒരിക്കല്‍ മണ്ണായി തീരും. വെറും മണ്ണ് .

Tuesday, January 4, 2011

രാമക്കൽ‌മേട്: പുതുവർഷപ്പുലരിയിലൊരു ബൈക്ക് യാത്ര

Destination

രാമക്കൽമേട്

Starting Point

എറണാകുളം

Distance from Ernakulum to Ramakkal medu

170 കിലോമീറ്റർ

Route

എറണാകുളം> മൂവാറ്റുപുഴ > തൊടുപുഴ > മൂലമറ്റം> കുളമാവ് > ഇടുക്കി പൈനാവ് > കട്ടപ്പന >പുളിയൻമല > തൂക്കുപാലം‌ > രാമക്കൽമേട്

Bike

ഹീറോ ഹോണ്ട പാഷൻപ്രോ.

Average Speed

45 Km/Hr

Total Distance Travelled

355 കിലോമീറ്റർ

Main places covered

Moolamattam, --- Waterfalls , Nadukani, Idukki Dam, Cheruthoni Dam , Kulamavu Dam, Ramakkal Medu

Things which is easy to get

SBI ATM, Toddy, Kappa and Fish curry

Things which is difficult to get

Mobile Range, Toilet


മൊബൈലിൽ‌ ‘പരമ്പരാഗത’ എസ്.എം.എസ് സന്ദേശങ്ങളയക്കാത്ത, പരസ്യവാചകങ്ങൾ‌ നിറഞ്ഞദിവസത്തെക്കുറിച്ച് ഭയപ്പെടാത്ത, ഒരു ന്യൂയർ‌ ദിവസം‌. അങ്ങനെയൊരു ചിന്ത മനസ്സിൽ‌കയറിയതെപ്പോഴാണു എന്നറിയില്ല. അങ്ങനെ ഒരു ന്യൂയർ‌ ഈവിൽ‌ നെറ്റും‌ നോക്കിയിരിക്കുമ്പോഴാണു ‘രാമക്കൽ‌ മേടിനെക്കുറിച്ചുള്ള ‘ ഒരു ആർട്ടിക്കിൾ കണ്ടത്. വളരെയധികം‌ തപ്പിയെങ്കിലും മതിയായ രീതിയിലുള്ള വിവരണങ്ങളെങ്ങ് നിന്നും‌ ലഭിച്ചില്ല. പിന്നെ എല്ലാം‌ വളരെപെട്ടെന്നായിരുന്നു. ന്യൂയർ‌ (പിറ്റേ ദിവസം‌)ഇടുക്കിയുടെ വിരിമാറിലൂടെയൊരു ബൈക്ക് യാത്ര. ഒരു സുഹൃത്തുമായി അതിനെപറ്റി സംസാരിച്ച് തീരുമാനത്തിലെത്താൻ‌ വേണ്ടി വന്നത് വെറും സെക്കന്റുകൾ‌ മാത്രം.

അങ്ങനെ ഞാനും വീണയും (സഹധർമ്മിണി) കൂട്ടുകാരനുമടങ്ങുന്ന മൂവർ‌ സംഘം‌ 1-1-2011 പുലർ‌ച്ചെ അഞ്ച് മണിക്ക് ബൈക്ക് സ്റ്റാർ‌ട്ട് ചെയ്തു. കൂട്ടത്തിലെ ഏക പ്ലാനർ‌ (പ്ലാ‍ന്റർ‌ അല്ല) വീണയുടെ ബാഗിൽ അത്യാവശ്യം വേണ്ട മരുന്നുകൾ‌ (സത്യത്തിലാ ബാഗിൽ ഓപ്പറേഷനു ആവശ്യമുള്ളതൊഴിച്ച്സകലമാനമരുന്നുകളും ഉണ്ടായിരുന്നു ), വെള്ളം‌, രാവിലെ കഴിക്കാനുള്ള ഭക്ഷണം‌ ഇത്യാദി ഐറ്റംസ്‌ കരുതിയിരുന്നു. അമ്പലമുകൾ‌ വഴി പുത്തൻ‌കുരിശിലേക്കുള്ള വഴിയിൽ തന്നെ കനത്ത മൂടൽ മഞ്ഞ്. ഒരൂഹം വച്ച് മുന്നോട്ട് പോകേണ്ട അവസ്ഥ. അവിടെ നിന്നും മൂവാറ്റുപുഴ വഴി തൊടുപുഴ എത്തുമ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു.

തൊടുപുഴയിൽ നിന്നും മൂലമറ്റം റൂട്ടിൽ ഏതാനും‌ കിലോമീറ്റർ‌ മുന്നോട്ട് വന്നപ്പോൾ ഇടതു വശത്തേക്ക് അരകിലോമീറ്റർ‌ മാറി ഒരു കുഞ്ഞു ഡാം‌ ഉണ്ട്. അവിടെ അൽ‌പ്പസമയം‌ വിശ്രമം. ഞങ്ങൾ‌ അവിടെ വിശ്രമിക്കുമ്പോൾ അതു വഴി വന്ന ഒരു വിനോദയാത്രാസംഘം‌ ഡാമിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ‌ ശ്രമിച്ചു. പക്ഷെ അടച്ചിട്ട ഗെയ്റ്റിനുമുന്നിൽ കുറെ ബഹളം വച്ചതല്ലാതെ യാതൊരു പ്രയോജനവുമുണ്ടായില്ല. ഗേറ്റ് തുറന്ന് തരാൻ‌ സെക്യൂരിറ്റി ജീവനക്കാരൻ‌ എത്തിയില്ല.

അധികം‌ സമയം‌ അവിടെ പാഴാക്കാതെ യാത്ര തുടർ‌ന്നു. മൂലമറ്റം ടൌണിൽ നിന്നു ഒരു മൂന്നു കിലോമീറ്റർ‌വാഗമൺ‌ റൂട്ടിൽ സഞ്ചരിച്ചാൽ‌ ഒരു കുഞ്ഞൂ വെള്ളച്ചാട്ടമുണ്ട് എന്നറിവുള്ളതുകൊണ്ട് ഇടുക്കിയിലേക്ക് തിരിയാതെ ഞങ്ങൾ നേരെ യാത്രതുടർന്നു. തേക്കിൻ‌ തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു കുഞ്ഞു റോഡ്. ഒരു ചെറിയ വെള്ളച്ചാട്ടം, ഇലപ്പിള്ളി വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിട്ടുള്ളവർക്ക് കണ്ണിൽ‌പിടിക്കാൻ സാധ്യതയില്ല. വനാന്തർ‌ഭാഗത്തിൽ നിന്നു പാറകളിലൂടെ തന്നന്നം‌ പാടി ഒരു കുഞ്ഞരുവി.. കുറച്ച് സമയം‌ ആ പാറയുടെ മുകളിൽ കയറിയും അരുവിയിലിറങ്ങിയും‌ സമയം‌ ചിലവഴിച്ചു.. നേരെ തിരിച്ച് ഇടുക്കി റൂട്ടിലേക്ക് യാത്ര തുടർ‌ന്നു.

ഇതുവരെ യാത്ര‌ ചെയ്തതിൽ നിന്നും‌ പൂർണ്ണമായും‌ വ്യത്യസ്ഥമായ ഒരു വഴിയാണു ഞങ്ങളെ കാത്തിരുന്നത്. 1/12 എന്ന ഒരു ബോർഡാണു ആദ്യമായി കണ്ടത്. ആ ബോർ‌ഡ് വായിച്ച്‌ നേരെ നോക്കിയതും മുന്നിലൊരു ഹെയർപിൻ‌ കയറ്റം‌. പെട്ടെന്ന് ഗിയറൊക്കെ ഡൌൺ ചെയ്ത് കയറ്റി. പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഹെയർ‌പിൻ ആയതുകൊണ്ട് ഒന്നു പകച്ചു എന്നതാണു സത്യം‌. പിന്നെ ഞങ്ങളെ കാത്തിരുന്നത് തുടരെത്തുടരെ 11 ഹെയർപിൻ കയറ്റങ്ങൾ. ഓ‌രോ ഹെയർ‌പിൻ കയറുമ്പോഴും ‌ കാലാവസ്ഥയിൽ വരുന്ന മാറ്റം‌ ഞങ്ങൾക്ക് അനുഭവിച്ചറിയാമാ‍യിരുന്നു.വളരെ ശ്രദ്ധയോടെയുള്ള യാത്രയുടെ ആരംഭമായിരുന്നു അത്. ഗട്ടറുകൾ‌ തീരെയില്ലാത്ത‌ വളവും കയറ്റങ്ങളും നിറഞ്ഞ റോഡിൽ ഏറ്റവും അപകടം പിടിച്ചതായി തോന്നിയത് മണ്ണിടിച്ചിലും‌ ഉരുൾപൊട്ടലുമായിരുന്നു. റോഡിന്റെ പകുതിയോളം കൊക്കയിലേക്ക് ഇടിഞ്ഞ് പോയിട്ടുള്ള അഞ്ചോളം സ്ഥലങ്ങൾ
ഞങ്ങൾ ശ്രദ്ധിച്ചു.
മഞ്ഞ നിറത്തിലുള്ള പൂക്കളുള്ള (കോളാമ്പി പൂവ് മാത്രമേ എനിക്ക് അറിയുന്നതുള്ളൂ) മരങ്ങൾ‌ റോഡിനു ചുറ്റും‌ പൂക്കൾപൊഴിച്ചുകൊണ്ട് ധാരാളമായി ഉണ്ട്. ഈ പൂക്കൾ‌ ചില സ്ഥലങ്ങളിൽ റോഡിനെ പീതവർണ്ണത്തിലാക്കി.‌പതുക്കെ പതുക്കെ തണുപ്പ് ധരിച്ചിരുന്ന ജാക്കറ്റിനേയും തുളച്ചുകൊണ്ട് ശരീരത്തിലേക്കെത്തി. കോടമഞ്ഞും ചെറിയ കാറ്റും‌ കൂടിയായപ്പോൾ ഉറക്കച്ചടവ് പൂർ‌ണ്ണമായും‌ മാറി. അങ്ങനെ 12 –മത്തെ ഹെയർപിന്നും കയറി ഞങ്ങൾ‌ നാടുകാണിയിലെത്തി. റോഡിൽ നിന്നും 200 മീറ്റർ വലത്തേക്ക് കയറി ഒരു ‘പവലിയൻ’ കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ട്. 5 രൂപ കൊടുത്ത് ഒരു ടിക്കറ്റ് എടുത്ത് നമുക്കവിടെ കയറി കാഴ്ചകൾ‌ കാണാം‌. അതിമനോഹരമായ ഒരു ദൃശ്യമാണു അവിടെ നിന്നാൽ കാണാൻ ‌സാധിക്കുക. മഞ്ഞിൽ കുളിച്ച് നിൽ‌ക്കുന്ന ഇടുക്കി മലയോരഗ്രാമങ്ങളുടെ ഒരു വിഗഹവീക്ഷണം‌. താഴെ പവർ‌ഹൌസിന്റേയും ഗ്രാമങ്ങളുടേയും പിന്നെയൊരു പേരറിയാത്ത പള്ളിയുടേയുമൊക്കെ വിദൂരദൃശ്യം‌ ആരെയും‌ അവിടെ കുറേ നേരം പിടിച്ചിരുത്തും‌. യാത്രികർ‌ക്ക് ശുദ്ധമായ വെള്ളം, ടോയ്ലറ്റ് സൌകര്യങ്ങൾ‌ അവിടെയുണ്ട്. അവിടെ നിയുക്തനായിരുന്ന ജീവനക്കാരനോട് നന്ദി പറഞ്ഞു വീണ്ടും‌ ബൈക്ക് സ്റ്റാർട്ടാക്കി.

അവിടെ നിന്നും‌ കുറെ സഞ്ചരിച്ചപ്പോൾ‌ ചെറുതും അതിമനോഹരവുമായ‌ ഒരു ഡാം‌ കണ്ടു. കുളമാവ് ഡാം‌. അതിനു മുകളിൽക്കൂടി വേണം നമുക്ക് വാഹനം കൊണ്ട് പോകുവാൻ‌. നല്ല രീതിയിലുള്ള സുരക്ഷാസംവിധാനങ്ങൾ‌ ഏർപ്പെടുത്തിയിട്ടുണ്ട് അവിടെ. ഫോട്ടോ എടുക്കുവാൻ‌ അധികൃതർ‌ സമ്മതിച്ചില്ല. പിന്നീടങ്ങോട്ട് നിബിഢമായ വനത്തിലൂടെയായിരുന്നു യാത്ര.‌ വന്യമൃഗങ്ങൾ‌ റോഡിലിറങ്ങാൻ‌ സാധ്യതയുണ്ട് എന്ന് കാണിക്കുന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് പലയിടത്തും കണ്ടു. പേരറിയാത്ത പക്ഷികളുടേയും (കാക്ക, മൈന, കുയിൽ, മയിൽ ഇവയൊഴിച്ച് ബാക്കി എല്ലാം എനിക്ക് പേരറിയാപക്ഷികളാണു) ചെറുജീവികളുടേയും ശബ്ദങ്ങളുടെ കൂടെ ഞങ്ങളുടെ ബൈക്കിന്റെ ഹോണടിയും പ്രകൃതിയിൽ‌ അലിഞ്ഞ് ചേർന്നു.വളവും തിരിവും ഉണ്ടെങ്കിലും‌ ഏറെക്കുറെ അപകടരഹിതമെന്നു തോന്നിക്കുന്ന റോഡ്. ശരിക്കും വന്യഭംഗി ആസ്വദിച്ച് പതുക്കെയുള്ള ആ യാത്ര വിവരിക്കുവാനറിയില്ല. അങ്ങനെ വനമധ്യത്തിൽ‌ ഞങ്ങൾ‌ വണ്ടി നിർത്തി കയ്യിൽ കരുതിയ ഭക്ഷണം‌ കഴിച്ചു. വീണ്ടും ഡ്‌ർ ഡ്‌ർ…പി പീ…

ചെറുതോണി ഡാമിൽ കയറിയില്ല. അവിടെതന്നെയുള്ള മറ്റൊരു പ്രധാന സ്ഥലം‌ ഇടുക്കി ഡാമിന്റെ സ്ഥലനിർണ്ണയം നടത്തിയ ആദിവാസിയായ കൊലുമ്പന്റെ സമാധിസ്ഥലമാണ്. പിന്നെയുള്ള യാത്ര നിർത്തിയത് ഇടുക്കി ഡാമിൽ വച്ചാണൂ. താഴെ നിന്നും വിശാലമായ ആർക്ക് ഡാമിന്റെ ദൃശ്യം കുറെ പകർത്തി. ഡാമിന്റെ ഉള്ളിലേക്ക് കയറാൻ‌ ഞങ്ങൾക്ക് പ്ലാനില്ലാത്തതുകൊണ്ടും‌ സമയം‌ അനുവദിക്കാത്തതുകൊണ്ടും വീണ്ടും യാത്രതുടർന്നു. കട്ടപ്പന
യിൽ‌ നിന്ന് 23 കിലോമീറ്റർ‌ ഉണ്ട് രാമക്കൽ‌മേട്ടിലേക്ക് എന്ന് അന്വേഷിച്ചപ്പോൾ‌ അറിയാൻ‌ കഴിഞ്ഞു.വീണ്ടും കാരവാൻ മുന്നോട്ട്…

പുളിയൻ‌മലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും വലത്തോട്ട് താഴേക്ക് പോകുന്ന റോഡിലേക്ക് കയറിയപ്പോഴേക്കും രാമക്കൽമേട് 16 കിലോമീറ്റർ‌ എന്ന ബോർഡ് കണ്ടു. വഴിയരികിൽ കുറെ ഏലത്തോട്ടങ്ങൾ‌ കണ്ടു. ചെറിയ റോഡാണു, മാത്രമല്ല കുറെ അപകടം‌ പിടിച്ച‌, അശാസ്ത്രീയമായി നി‌ർമ്മിക്കപ്പെട്ട ഹെയർപിൻ‌ ഇറക്കങ്ങൾ‌..വളവുകൾ‌..അങ്ങനെ 14 കിലോമീറ്റർ‌ പിന്നിട്ടപ്പോഴേക്കും അകലെ തലയുയർത്തിനിൽക്കുന്ന കാറ്റാടികൾ (കേരള സർക്കാരിന്റെ വിൻ‌ഡ്മിൽ പ്രൊജക്റ്റ്)കണ്ടു.

രാമക്കൽ‌ മേട്ടിൽ ബൈക്ക് സ്റ്റാൻ‌ഡ് ഇട്ട് ഞങ്ങളിറങ്ങിയപ്പോൾ‌ സമയം 12 മണി. നല്ല രീതിയിൽ കാറ്റു വീശുന്നുണ്ടായിരുന്നത് വെയിലിന്റെ കാഠിന്യത്തെ അൽ‌പ്പം കുറച്ചു. വലതു വശത്തുള്ള ചെറിയ മലയിലിരുന്നു കുറവനും കുറത്തിയും കുഞ്ഞും ഞങ്ങൾക്ക് സ്വാഗതം ചെയ്യുന്നു.

ഭഗവാൻ‌ ശ്രീരാമചന്ദ്രന്റെ പാദസ്പർശമേറ്റു എന്ന് കരുതപ്പെടുന്ന ഭൂമിയിൽ‌ ഞങ്ങളെത്തിയിരിക്കുന്നു. നേരെ വ്യൂപോയിന്റ് ലക്ഷ്യമാക്കി കയറി. നല്ലൊരു ട്രക്കിങ്ങിന്റെ സാധ്യതകൾ അവിടെയുണ്ട്. പതുക്കെ കയറി മുകളിലെത്തിയപ്പോ‌ൾ കണ്ട കാഴ്ച്ച ….ഹോ!!!! പ്രിയപ്പെട്ടവരേ, ജീവിതത്തിലെന്നെങ്കിലും‌ നിങ്ങൾക്ക് ചിലവഴിക്കാൻ‌ സമയവും ഒരൽ‌പ്പം യാത്രചെയ്യാനുള്ള മനസ്സും കൈവരികയാണെങ്കിൽ‌..ദയവായി ഇവിടെ വരിക..ഈ മലയുടെ മുകളിൽ നിന്ന് വീശിയടിക്കുന്ന കാറ്റേറ്റ് ഒന്നു കണ്ണോടിക്കുക… കിലോമീറ്ററുകളോളം‌ നീണ്ടുകിടക്കുന്ന ദൃശ്യമഹോത്സവം‌ നിങ്ങളെക്കാത്ത് ഇവിടെയിരിക്കുന്നു. കണ്ണേത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങൾ, തരിശുഭൂമികൾ‌, ഗ്രാമങ്ങൾ‌, പട്ടണങ്ങൾ‌, ക്ഷേത്രം‌,റോഡുകൾ എല്ലാം ഒരു ഗൂഗിൾ സാറ്റലൈറ്റ് ഇമേജ് പോലെ നിങ്ങൾക്ക് കാണാം..

ശ്രീരാമചന്ദ്രന്റെ പാദസ്പർ‌ശം പതിഞ്ഞു എന്ന് കരുതപ്പെടുന്ന പാറയെ തഴുകി വരുന്ന കാറ്റുമേറ്റു കുറെ സമയം താഴെ നോക്കി ഇരുന്നു. കുറെ നേരത്തേക്ക് എല്ലാവരും നിശബ്ദരായിപ്പോയി. മൊബൈൽ‌ എടുത്ത് നോക്കിയപ്പോൾ‌ “റോമിങ്ങ്” ആണു. താഴെ തമിഴ്നാട് ആണു. ആ കല്ലിരിക്കുന്നതും തമിഴ്നാട് ആണെന്നറിഞ്ഞു. അവിടെ നിന്നും താഴോട്ട് 3.5 കിലോമീറ്റർ‌ ഇറങ്ങിയാ‍ൽ‌ തമിഴ്നാട്ടിലെ ആ ക്ഷേത്രത്തിലെത്താം‌. ഭക്തി ഈ യാത്രയുടെ ഭാഗമല്ലാത്തതിനാലും‌ ദിവസത്തിനു ആകെ 24 മണിക്കൂർ മാത്രമുള്ളതിനാലും ഞങ്ങൾ കുറവനേയും കുറത്തിയേയും‌ കാണാനിറങ്ങി. പയ്യെപ്പയ്യെ തമിഴ്നാട്ടിനെ തഴുകിക്കൊണ്ട് കോടമഞ്ഞ് കയറി വരുന്നുണ്ടായിരുന്നു. തൊട്ടടുത്ത ചെറിയ
മലമുകളിലാണ് കുറവനും കുറത്തിയും കുഞ്ഞുമടങ്ങുന്ന ഒരു വലിയ ശില്ലം ശ്രീ.ജിനൻ‌ നി‌ർ‌മ്മിച്ചിരിക്കുന്നത്. ധാരാളം‌ മുക്കുറ്റിയും തുമ്പയും അടക്കം നാട്ട്ചെടികൾ നിറഞ്ഞ ഒരു കുഞ്ഞു കുന്ന്. അവിടെ ശിൽ‌പ്പത്തിനടുത്തിരുന്നു ചില ചിത്രങ്ങളെടുത്ത് തിരിച്ചിറങ്ങി. (ഇവിടെനിന്നും ഇരുപത്തിഅഞ്ചോളം കിലോമീറ്റർ സഞ്ചരിച്ചാൽ‌ കമ്പം എത്താം. വഴിയിൽ വലിയ മുന്തിരിത്തോപ്പുകളും വെള്ളച്ചാട്ടവുമൊക്കെ ഉണ്ട്.)

ഇരുട്ടും കോടയും നിറയും മുന്നെ വനാന്തർ‌ഭാഗത്തുകൂടെയുള്ള യാത്ര പിന്നിടേണ്ടതുണ്ട്.

ഞങ്ങളുടെ ബൈക്കിന്റെ ഹോണിനൊപ്പം‌ ചീവീട് കൂട്ടങ്ങൾ പ്രതികരിച്ചത് രസകരമായി തോന്നി. കുളമാവ് ഡാം‌ കഴിഞ്ഞപ്പോഴേക്കും പതുക്കെ കോട കയറിത്തുടങ്ങിയത് ഒരൽ‌പ്പം‌ ടെൻഷനടിപ്പിച്ചു എന്ന് പറയാം‌. പെട്ടെന്ന് ഇടക്കിടെ പെയ്തു കൊണ്ടിരുന്ന മഴയിൽ റോഡാകെ നനഞ്ഞു കിടക്കുന്നു. ക്ലച്ചും ബ്രേക്കും‌ വച്ച് നല്ലൊരു വ്യായാമം തന്നെയായിരുന്നു കൈവിരലുകൾക്ക് പിന്നീടങ്ങോട്ട്. ഒരു തരത്തിൽ‌ മൂലമറ്റത്തെത്തിയത് എങ്ങനെയെന്ന് വലിയ പിടുത്തമൊന്നുമില്ല. പിന്നെ കണ്ണും തുറന്ന് കാത്തിരിക്കുന്ന നഗരത്തിന്റെ മാറിലേക്ക്……

ഓഫ് ദ ടോപിക്ക് : തിരിച്ചു വരുമ്പോൾ‌ കട്ടപ്പന ടൌണിൽ വച്ച് വഴിതെറ്റി വൺ‌വേ തെറ്റിച്ച് കയറി വന്ന ഞങ്ങൾക്ക് നേരെ ഒരു പോലീസുകാരൻ‌ ഓടിയടുത്തു. അപ്പോഴാണു വൺ‌വേ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. കേരളപോലീസിന്റെ “മധുരമൊഴികൾ‌“ കേട്ട് നല്ല പരിചയമുള്ളതു കൊണ്ട്, ഞങ്ങൾ മാനസികമായും സാമ്പത്തികമായും തയ്യാറെടെത്തു അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഞെട്ടി!! അക്ഷരാർത്ഥത്തിൽ ഞെട്ടി!! ചിരിക്കുന്ന മുഖത്തോടെ, വളരെ ശാന്തതയോടെ ഞങ്ങളോട് ഇതു വൺ‌വേയാണെന്ന് പറയുകയും‌, പോകേണ്ട വഴി പറഞ്ഞു തരികയും ചെയ്തു.

നന്ദി : യാത്ര പോയതിന്റെ ക്ഷീണത്തില്‍ പറഞ്ഞു കൊടുത്ത വിവരണം ഈ രൂപത്തിലാക്കാന്‍ മാര്‍ഗനിര്‍ദേശവും, തെറ്റുകള്‍ തിരുത്തി തന്നതിന്നും പ്രവീണ്‍ വട്ടപ്പറമ്പത്തിന്നു...

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ http://www.flickr.com/photos/45426682@N07/with/5316155507/