Thursday, July 25, 2013

ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെയ്ക്കാൻ ചിലത്.

സെമിത്തെരികളിൽ പോകുമ്പോൾ അവിടെയുള്ള വിവിധ വില നിലവാരത്തിലുള്ള കല്ലുകളിൽ കൊത്തി  വെച്ച പേരുകളും തിയ്യതികളും കൌതുകത്തോടെ നോക്കാറുണ്ട്. ജനന തിയ്യതിയുടെയും മരണതിയ്യതിയുടെയും ഇടയിൽ ചിലപ്പോൾ  ഒരു വര കാണാം അല്ലെങ്കിൽ ഇത്തിരി സ്പേസ് .ആലോചിക്കാറുണ്ട് ആ സ്പേസ് ആണ്  അല്ലെങ്കിൽ  ആ നേർത്ത  വരയാണ് ജീവിതം എന്ന്. അത് മാർബിളിൽ കൊത്തിയ ഫലകമായാലും സാധാരണ കല്ലിൽ കൊത്തിയാലും... അരുണ്‍ കുമാർ പൂക്കോം ന്റെ കവിത സമാഹാരത്തിന്റെ പേര് , ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെയ്ക്കാൻ ചിലത്,  വായിച്ചപ്പോൾ ആ സ്പേസ് / വര ഓര്മ വന്നു .

ഈ കവിതകളിൽ  ജീവിതത്തിന്റെ നിരവധി ഘട്ടങ്ങളുണ്ട് ... ഒരു പക്ഷെ കവി കടന്നു പോയ കാലഘട്ടങ്ങൾ / അനുഭവങ്ങൾ ? അറിയില്ല... ഒരു പക്ഷെ അറിയേണ്ടതും ഇല്ല. ഓർത്തു വെയ്ക്കാൻ ചിലത് ഈ കവിതകൾ നല്കുന്നുണ്ട് . ഇനിയും നല്ല കവിതകൾ കവിയിൽ നിന്നും പ്രതീക്ഷിക്കാമെന്നും...

ആരുമറിയാതെ പോകുന്ന തലചുറ്റി തളര്ന്നു പോകുന്ന പമ്പരങ്ങൾ, കുഞ്ഞുന്നാളുകളിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ ചരട് പൊട്ടിയ പട്ടം, പിന്നോക്കം പോയി കണ്ടെടുക്കുന്ന കിട്ടിയ തല്ലുകൾ  പോലുള്ള ഉപമകൾ ബാല്യ കാലത്തെ കുറിച്ചുള്ള / കഴിഞ്ഞു / കൊഴിഞ്ഞു പോയ കാലത്തെ കുറിച്ചുള്ള ഓര്മകളിലേക്ക്  കൂട്ടി കൊണ്ട് പോകുന്നുണ്ട് .

ഇക്കണ്ടൻ പോത്തപ്പൻ , പേടിക്കൊടലൻ , ഒരു പിടയും തിരിഞ്ഞു നോക്കാത്ത അശക്തനായ പൂവ്വൻ   എന്നിവരുടെ പ്രണയവും , ഒരാൾ  മാത്രം തന്നെ കാണാതെ പോകുന്നതിനെ കുറിച്ചുള്ള സങ്കടങ്ങളും കവിതകളിൽ നിറയുന്നുണ്ട്.

കുത്തി നോവിച്ച് 
കൂട്ടിചേർത്തതിൽ
മനമുരുകി തുരുമ്പെടുപ്പൂ 
കടലാസുകളിൽ 
കാലങ്ങൾക്കിപ്പുറം 
മൊട്ടുസൂചി 

അത് പോലെ പല കവിതകളും  നിസ്സഹായതയും ഉള്വലിയലും സ്വയം പഴികളും അശാന്തിയും  പകര്ത്തുകയും  കരഞ്ഞു കൊണ്ടേ ഇരിക്കുകയും അതെ സമയം പ്രത്യാശ കൈവിടാതിരിക്കുകയും ചെയ്യുന്നുണ്ട്. 

വ്യക്തിപരമായി ഈ കവിതാ സമാഹാരത്തിൽ ഏറ്റവും ഇഷ്ടമായത് 'അയല്പക്കം' എന്ന കവിതയാണ് 

അവന്  അവനെതന്നെ നഷ്ടപെട്ടിരുന്ന കാലത്ത് അവനു കൂട്ടിരുന്ന ആ പെണ്‍കുട്ടിക്ക് സ്നേഹാന്വേഷണങ്ങൾ പറയാതെ ഈ കുറിപ്പ് പൂർണമാവുന്നതെങ്ങിനെ ?  കാരണം ഈ കവിതാ  സമാഹാരം സമർപ്പിച്ചിട്ടുള്ളത്  തന്നെ അവൾക്കാണ് . 

പവിത്രൻ തീക്കൂനി അവതാരികയിൽ ഏഴുതിയ പോലെ ഇനിയും നല്ല കവിതകൾക്ക്  പിറവി കൊടുക്കുമെന്ന് തന്നെ ഉറച്ചു വിശ്വസിച്ചു കൊണ്ട് ...

Friday, September 21, 2012

സുബൈര്‍, കാളി... അത് പോലുള്ള ചിലര്‍

ഡാ... നീ സുബൈര്‍ അല്ലെ... ഓര്‍മയില്ലേ എന്നെ? ഞാന്‍ അവനോടു ചോദിച്ചു. അവന്‍ അപ്പോള്‍ അവന്റെ എം 80 യില്‍ മീന്‍ പാത്രവുമായി വില്പനയ്ക്ക് ഞങ്ങളുടെ റൂട്ടില്‍ വന്നതായിരുന്നു. വീടിന്റെ മുന്നില്‍ നിര്‍ത്തി. സുബൈര്‍ എന്റെ കൂടെ ക്ലാസ്സില്‍ പഠിച്ചവനാണ്. അവന്‍ പറഞ്ഞു" ഉപ്പ മരിച്ചു, അപ്പൊ ഉപ്പെടെ കച്ചോടം ഞാന്‍ തുടരുന്നു. കുഴപ്പമോന്നുമില്ലെടാ.. ജീവിച്ചു പോകാം. എന്തായാലും എന്താടാ.. സുഖമായിരിക്കുന്നു. അത് മതി.

വൈകുന്നേരങ്ങളില്‍ നാല് മണി കഴിയുമ്പോള്‍ കാളി വരുമായിരുന്നു. ഒരു ബ്രൌണ്‍ നിറത്തിലുള്ള ബ്ലൌസ് ഉം മുട്ടിനു താഴെ നില്‍ക്കുന്ന മുണ്ടും ചുമലില്‍ ഒരു തോര്‍ത്തുമുണ്ടും ആയിരിക്കും വേഷം.  അമ്മാമയുമായി  വര്‍ത്തമാനം പറയും. അവര്‍ വരുമ്പോള്‍ മുറം , കൊട്ട കയില്‍ (തവി) കൊണ്ട് വരും. അവര്‍ വീട്ടില്‍ ഉണ്ടാക്കുന്ന ആ സാധനങ്ങള്‍ മേടിക്കാന്‍ കാത്തിരിക്കുമായിരുന്നു അമ്മാമ. അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട്  ഞാന്‍ വീടിന്റെ പിന്നാമ്പുറത് ഇരിക്കും. കടയില്‍ നിന്നും മേടിച്ചു കൂടെ മുറം എന്ന് ചോദിക്കുമ്പോ അമ്മാമ പറയുമായിരുന്നു. അവര്‍ പണ്ട് തൊട്ടു വീട്ടില്‍ കൊണ്ട് വരണതല്ലേ മോനെ, അവര്‍ ആ പൈസ വല്യ കാര്യമായിരിക്കും. അമ്മാമ കാണിച്ചിരുന്ന ആ പരസ്പര ബന്ധം മുറത്തിന്റെ വിലയേക്കാള്‍ വലുത് തന്നെ ആയിരുന്നു.

രാത്രിയാകുമ്പോള്‍ അച്ചാച്ചന്‍ ഭാസ്കരേട്ടന്റെ കടയില്‍ പോയി വരുന്നതും കാത്തു ഇരിക്കും. എന്തേലും പലഹാരം അല്ലെങ്കില്‍ മിഠായി  കൊണ്ട് വരുന്നതും നോക്കിയിരിക്കും. ഭാസ്കരേട്ടന്റെ കടയില്‍ ആണ് ആ ഭാഗത്തെ ആളുകള്‍ പോകുന്നതും നിത്യോ പയോഗ സാധനങ്ങള്‍ മേടിക്കുന്നതും. പിന്നെ ഭാസ്കരേട്ടന്‍ വയസായപ്പോള്‍ ഗോകുലേട്ടന്‍ ആയി. രാത്രി വൈകും വരെ ഗോകുലെട്ടന്റെ കടയുടെ അരികില്‍ ഇരിക്കുക. ലാത്തിയടിക്കുക ഇത്യാദി സംഗതികള്‍ ജീവിതത്തിന്റെ ഭാഗമായി. അവരുടെ കടകളില്‍ ഒന്നും ചില്ലിന്റെ തിളങ്ങുന്ന അലമാരകളോ
അവരുടെ കടയുടെ പേര് (പേരുണ്ടോ? ഇല്ല) പരസ്യങ്ങളിലോ വന്നിരുന്നില്ല. ആദ്യം ഭാസ്കരേട്ടന്റെ കട എന്നും പിന്നീട് ഗോകുലെട്ടന്റെ കട എന്നും അറിയപെടുന്നു. എങ്കിലും ഒരു പരിസരത്തിന്റെ നിത്യവൃതികള്‍ ആളുകള്‍ എന്നിവ ഈ കടയുമായി ഉള്ള ബന്ധം "ഉപ ഭോഗ സംസ്കാരം " എന്നൊക്കെ പറയുന്ന കടുത്ത വാക്കുകളേക്കാള്‍ അപ്പുറത്തായിരുന്നു.

മീന്‍  കൊണ്ട് വരുന്ന സുബൈര്‍, മുറം കൊണ്ട്  വരുന്ന കാളി , ഭാസ്കരേട്ടന്‍ ഇവരെ പോലെ ഒരു പാട് പേര്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും. അവരെ കണ്ടാണ്‌ നമ്മള്‍ വളര്‍ന്നത്‌. അവരിലൂടെയാണ്‌ നമ്മള്‍ വളര്‍ന്നത്‌. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വ്യക്തികള്‍ക്ക് വ്യക്തിത്വം എന്ന പോലെ ഓരോ രാജ്യത്തിനും അതിന്റെ ഭൂ പ്രകൃതിക്ക് അനുസരിച്ചുള്ള ഒരു സംസ്കാരം ഉണ്ട്. ഒരു ജീവിത രീതി ഉണ്ട്. അവിടുത്തെ ഭരണ ചക്രത്തിനും രാഷ്ട്രീയകാര്‍ക്കും വേറെ വേറെ രീതികളും മറ്റുമാനുള്ളത് . അത് കൊണ്ട് തന്നെ മറ്റു രാജ്യങ്ങളില്‍ വിജയിച്ചത് ഇവിടെ വിജയിച്ചു കൊള്ളണം എന്നില്ല.

ഒരു ലോറി സമരം മാസങ്ങള്‍ നീണ്ടാല്‍ ഉണ്ണാന്‍ അരി ഇല്ലാത്ത കേരളീയര്‍ ആണ് നമ്മള്‍. അതിനു തമിഴ് നാടിനെ അമിതമായി ആശ്രയിച്ചത് കൊണ്ടുള്ള പ്രത്യാഘാതം. ഓണത്തിന്നു പൂകളം ഇടാന്‍ പോലും തമിഴ്നാട്ടില്‍ നിന്നു പൂ വേണം. പടിഞ്ഞാറന്‍ ഉപഭോഗസംസ്കാരം പിന്തുടരുന്നത് പലപ്പോഴും അപകടത്തിലേക്ക് നയിക്കും . ഇന്നല്ലെങ്കില്‍ നാളെ. അത് പോലെ   കര്‍ഷകര്‍ ഉള്ള നാട്ടില്‍ ഇനി കൃഷി വേണ്ട എന്ന് പറയുന്ന മന്ത്രിമാര്‍, walmart പോലുള്ള സ്ഥാപനങ്ങള്‍ വന്നാല്‍ അതിലൂടെ കുറെ ഓഫര്‍ കിട്ടും എന്നും അതിലൂടെ ജീവിതം ലാവിഷ് ആക്കാം എന്ന് വിചാരിക്കുന്ന മധ്യ വര്‍ഗം ഒന്നാലോചിക്കുക. ഇവിടെ കാറില്‍ യാത്ര ചെയ്യാത്ത, നടന്നു പോകുന്ന ആളുകള്‍ ഉണ്ട് , ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവരും അതിനു വേണ്ടി കഷ്ട പെടുന്നവരും ഉണ്ട്.

ഞാനൊരു സാമ്പത്തിക വിദഗ്ദന്‍ ഒന്നുമല്ല. പക്ഷെ വൈദേശിക പണം കൊണ്ട് വന്നു ഇവിടെ കോടികള്‍ മുടക്കുന്നതിന് പകരം ഓരോ നാട്ടിലും അതാതു പ്രദേശത്തെ ആളുകള്‍ ലക്ഷങ്ങള്‍ ഇറക്കി നല്ല ഒരു വ്യവസായം തുടങ്ങുകയും അത് ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുകയും ചെയ്യാന്‍ കഴിയുന്ന എത്രയോ പ്രൊജക്റ്റ്‌ കള്‍ ഉണ്ട്. ഇവിടെ കോടികളുടെ കിലുക്കം മാത്രം കേള്‍ക്കണം എന്ന് ആര്‍ക്കാണ് നിര്‍ബന്ധം?


Inspired from shekhar kapoor's blog and adharsh

Monday, May 14, 2012

എനിക്ക് പേടിയാണ് ...

നിലാവില്‍, അകലെ കാണുന്ന
ചേമ്പിന്റെ പച്ചയിലകള്‍ കണ്ട്,
"ചേമ്പും കണ്ണി"
എന്ന സാങ്കല്പിക പിശാചിനെ പേടിച്ചത്
മാമുണ്ണാത്ത ദിവസങ്ങളില്‍...
തണ്ടും മുണ്ടും തണ്ടും മുണ്ടും
എന്ന് കൊട്ടി തിറേം പൂതനും വരുമ്പോ
വാതിലിനു പുറകില്‍ ആയിരുന്നു.
കൈകോട്ടു കളയ്ക്ക്  പോയിരുന്ന സുബ്രേട്ടന് 
പിള്ളേരെ പിടുത്തക്കാരന്റെ മുഖമായിരുന്നു.
നായാടി ബാലനും ഭാര്യയും
തണ്ടാനേ, എന്ന് വിളിച്ചു മുറ്റത്ത്‌ വരുമ്പോഴേക്കും
അവരുടെ ഭാണ്ഡത്തില്‍ ഉറങ്ങുന്ന കുട്ടിയെ
തട്ടി കൊണ്ട് വരുന്നതാണ് എന്ന് കരുതി
അച്ചാച്ചന്റെ മുണ്ടിന്‍  തുമ്പില്‍ തൂങ്ങിയിരുന്നു.
പാതിരാത്രി, അമ്പല പറമ്പിലെ
നാടക - ഗാനമേളാദികള്‍ കഴിഞ്ഞ് വരുമ്പോള്‍ 
മണ്ണാന്റെ പറമ്പിലെ
വളവിലെ പറങ്കി മാവില്‍ താമസിക്കുന്ന
ഹനുമാന്‍ കാണാതിരിക്കാന്‍
കണ്ണടച്ച് എത്ര ഓട്ടങ്ങള്‍.
മൂക്കില്‍ പാലപൂവിന്റെ മണം
എപ്പോഴും സംശയാസ്പദമായി
സര്‍ക്കീട്ട് നടത്തി കൊണ്ടിരുന്നു.
വയലുകള്‍ക്കപ്പുറത്തെ
തെങ്ങിന്‍ തോപ്പില്‍  
ആത്മഹത്യ ചെയ്ത പെണ്ണ്
പുറകില്‍ വരുന്ന ചിലമ്പൊലികള്‍  കാതോര്‍ത്തു
തിരിഞ്ഞു നോക്കി നടന്നിരുന്നത്.
പാമ്പനാളം കാണാന്‍ പോകുമ്പോള്‍
മുടിയഴിച്ച് തുള്ളുന്ന പെണ്ണുങ്ങളുടെ മുലകള്‍
നോക്കാതിരിക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നത്. 

പോകെ... പോകെ...
വിശപ്പിന്റെ വളര്ച്ചകളില്‍ "ചേമ്പും കണ്ണി" യെ വേരോടെ പറിച്ചെറിഞ്ഞു.
തണ്ടും മുണ്ടും കേള്‍ക്കുമ്പോള്‍,
തലയില്‍ ലഹരി പറത്തി കൈ ഉയര്‍ത്തി താളമിട്ടു.
തലയില്‍ മുണ്ടിട്ട്, ഹനുമാനെ പോലെ മാവില്‍ നിന്നും ചാടി കൂട്ടുകാരെ പേടിപ്പിച്ചു.
തുള്ളിയവളുടെ മുലകളുടെ സൌന്ദര്യം കണ്ണില്‍ നിറഞ്ഞപ്പോള്‍,
പാലപൂവിന്റെ മണമുള്ളവളെ സ്വപ്നത്തില്‍ ചേര്‍ത്ത് പിടിച്ചു.
പിന്തുടര്‍ന്ന ചിലമ്പൊലികള്‍ കേള്‍ക്കാതെയായി. 

പക്ഷെ,
അന്നും ഇന്നും, 
അക്ഷരങ്ങള്‍ ഉരുണ്ടു കൂടാതിരിക്കുമ്പോള്‍,
വാക്കുകള്‍ പെയ്യാതിരിക്കുമ്പോള്‍ എനിക്ക് പേടിയാണ് ...
ഞാന്‍ ഞാനല്ലാതാകുമോ എന്ന പേടി...
വരണ്ടു വരണ്ട്... മരിച്ചു പോകുമോ എന്ന പേടി...

Monday, April 30, 2012

ഞാന്‍, നീ മാത്രമാണെന്ന്..

ചില കവിതകള്‍ അങ്ങനെയാണ്... വായിച്ചു കഴിഞ്ഞാലും നമ്മള്‍ വേട്ടയാടപ്പെടും. അങ്ങനെയാണ് എനിക്ക് നന്ദിതയുടെ കവിതകളും. കവിതകള്‍ മാത്രമല്ല അവരുടെ നിഗൂഡതയാര്‍ന്ന മരണവും ഒരു പക്ഷെ അതിനു കാരണമായിരിക്കാം. അങ്ങനെ ഭ്രാന്തു പിടിച്ച് ഒരു അവസ്ഥയില്‍ ആണ് ഇങ്ങനെ ഒന്ന് മനസ്സില്‍ കടന്നു വന്നത്. അതൊരിക്കലും കഥ പോലെ സംഭാഷണത്തിലൂടെ ആകരുതെന്നും പലപ്പോഴും ബിംബങ്ങലാലും, ചിലപ്പോഴൊക്കെ ശബ്ധങ്ങളാലും വേണമെന്ന് കരുതി. ഒരു കവിത പോലെ, ഓരോരുത്തരും വായിക്കുമ്പോഴും / കാണുമ്പോഴും അവരുടെ ഉള്ളില്‍ വിത്യസ്തമായ ആഖ്യാനങ്ങള്‍ ഉണ്ടാകട്ടെ എന്ന് കരുതി. പരാധീനതകളാലും പരിമിതികളാലും കാരണം അതില്‍ എത്രത്തോളം വിജയിച്ചു എന്നറിയില്ല.

മുഴുവന്‍ ശബ്ദത്തോടെ കാണുമല്ലോ.




http://www.youtube.com/watch?v=HNIlCKaQbRo

Friday, March 16, 2012

ചിരികള്‍

ആര് പറഞ്ഞു,
ചിരികള്‍ക്കെല്ലാം ഒരു നിറവും മണവും ആണെന്ന് ?
അല്ലെങ്കില്‍ തന്നെ ചിരികള്‍ക്ക് മണം, മനം , മാനം എന്നിവ ഉണ്ടോ?
ഒരു നൂലിന്റെ മറവില്‍ ഓന്തിന്റെ മച്ചുനന്‍മാര്‍ ആണവര്‍...


ആദ്യം തേനൂറുന്ന പുഞ്ചിരി.
എന്നിലൊരു ആകാശ ഗോപുരം ഉണ്ട്
അതില്‍ കയറി
മുകളില്‍ നിന്നും ചാടാം
ഒരുമിച്ചു ഒന്നുമില്ലായ്മയുടെ താഴ്വരയിലേക്ക് ...
ചിരിക്കു ക്ഷണിക്കാനും അറിയാം.
ചുണ്ടില്‍ മധുരം ഉണ്ടെങ്കില്‍
ചിരികള്‍ ഉറുമ്പ് കൊണ്ട് പോകില്ലേ എന്ന ചീള് തമാശ കേട്ടാല്‍
ഏതു കാമുകി ചിരിക്കാനാണ്?
ആകെ കിട്ടുന്നത് ഇച്ചിരി സമയം ആണ്.
(ഡബിള്‍ മീനിംഗ് ചിരി)
ലാല്‍ ബാഗിലെ ഒഴിഞ്ഞ മൂലയില്‍
ഞങ്ങളെ കണ്ടപ്പോള്‍ ആക്കിയ ചിരി.
ഫ്ലാറ്റില്‍ ലേഡീസ് പെര്‍ഫ്യൂം മണത്ത ദിവസങ്ങളില്‍
സഹമുറിയന്മാരുടെ "അളിയാ " ചിരി .



ഇടവേള (വേല )


എം ജീ റോഡിലെ തിരക്കില്‍,
വേറൊരു ചിരിയുമായി ആ ചിരി പോകുന്ന കണ്ടപ്പോള്‍
ഒരു ജാതി ഊമ്പിയ ചിരി ഇസ്റ്റാ എന്ന് തൃശ്ശൂര്‍ ട്യൂണില്‍ ഒരു കാറ്റ്...

Tuesday, January 10, 2012

വെറും കണ്ണാടികള്‍

വാക്കുകള്‍ ചേര്‍ത്ത് വെച്ചു
കണ്ണാടി ഉണ്ടാക്കുമ്പോള്‍,
പലപ്പോഴും,
ചുവന്ന ഇങ്കുലാബ് പഴങ്ങള്‍ വിടരുന്ന മരങ്ങളുടെ
പശ്ചാത്തലത്തില്‍
കോരനും നീലിയും പ്രതിഫലിക്കാറുണ്ട്.
കടലാസിനും പേനക്കും ഇടയില്‍
"മനുഷ്യന്‍" എന്നലറി,
പൊട്ടാതെ കുതറി മാറി.

ഋതുപകര്ച്ചകളില്‍
ഋജുരേഖീയമായവ
വീഞ്ഞും അപ്പവുമായി
ഓര്‍മകളില്‍ പുനര്‍ജനിചില്ലെങ്കിലും,
അവിടുത്തെ രാജ്യത്തില്‍ കയറ്റിയില്ലെങ്കിലും,
അടിയന്റെ കണ്ണാടികള്‍ക്ക് പേര് വേണ്ട.
ചുവന്ന പഴങ്ങളുടെ പശ്ചാതലത്തില്‍
കോരനും നീലിയും ഞാനും
പ്രതിഫലിക്കുന്ന കണ്ണാടികള്‍.
അവ വെറും കണ്ണാടികള്‍.
ആമേന്‍.


ലേബല്‍: കവിതയുമല്ല. കരിയിലയുമല്ല. പുസ്തകം മേടിക്കാന്‍ പോയപ്പോള്‍, "ദളിത് , പെണ്ണെഴുത്ത്‌ " എന്നെഴുതി ചില പുസ്തകങ്ങളെ വര്‍ഗീകരിച്ചു വില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയത്. അഭിപ്രായം തികച്ചും വൈയക്തികം.

Tuesday, January 3, 2012

മഴവില്ല്

( പൂമുഖം )
ഉമ്മറത്ത്‌ ഞാന്‍ മലര്‍ന്നു കിടക്കുന്നു
അരികില്‍ രജനീഷിന്റെ പുസ്തകങ്ങള്‍ കമിഴ്ന്നു കിടക്കുന്നു.
മനസ്സിന്റെ തെരുവില്‍ ഉടയാടകളില്ലാതെ സ്ത്രീകളും പുരുഷന്മാരും
ചില വാക്കുകള്‍ ചിന്തകളില്‍ ആടിയുലഞ്ഞ്
ഉദ്ധരിച്ച ലിന്ഗങ്ങള്‍ പോലെ നില്‍ക്കുന്നു.

( നടുമുറ്റം )
മുഖം മൂടിയുള്ള രാത്രികളില്‍ നിന്നും
ഉലഞ്ഞു വീണ വയലറ്റ് നിറമുള്ള സാരിയുടെ മാദകത്വം കലര്‍ന്ന വര.
നിന്റെയൊരു ചുംബനതിലേക്ക്,
പുലരിയിലൊരു പിന്ഗലവര്‍ണശലഭമായ്
പുനര്‍ ജനിക്കേണ്ടിയിരുന്ന വര.
മാംസ ഭാഗങ്ങളുടെ ഓരോ കോണുകളും
മനപാഠമാക്കി, മടങ്ങി വരുന്ന വര.
"ഭൂത (കാല) " കിണറില്‍ നിന്നും
ഇന്‍ഡിഗോ നിറം പേറി പറന്നു പോകുന്ന വര.
ഏകാന്തതയുടെ നീല നിറവും
പ്രതീക്ഷയുടെ പച്ച നിറവും പൂശി
വിരഹത്തിന്റെ താപോന്നതിയില്‍ മായുന്ന മഞ്ഞവരയുടെ വേരുകള്‍.
മാടപ്രാവുകളുടെ ചിറകുകള്‍ അരിഞ്ഞപ്പോള്‍
ഉതിര്‍ന്ന ചോരയില്‍ കുതിരുന്ന
ചേരികളുടെ ചുവന്ന വര.
ശൂന്യതയില്‍ അലിഞ്ഞു ചേരുന്ന
പല വരകള്‍ ഒരു വില്ല് പോലെ
വളഞ്ഞു നില്‍ക്കുമ്പോള്‍
വിരലിലെണ്ണാവുന്ന ചിലര്‍ കൂകിയാര്‍ക്കുന്നു,
മഴവില്ല്.
------------------


ഇനി /ഇത് വായിക്കേണ്ടതില്ല :

(പിന്നാമ്പുറം)
കരിങ്കല്‍ മലകള്ക്കപ്പുറത്തു നിന്നും എത്തി നോക്കുന്നവര്‍ ,
വെളുത്ത വസ്ത്രം പുതച്ചവര്‍,
കണ്ണടച്ച് സ്വയം ഭോഗം ചെയ്യുന്നവര്‍
ഇത് വല്ലതും അറിയുന്നുണ്ടോ?
അവര്‍ ഇപ്പോഴും,
പകലിന്റെ തെരുവുകളില്‍
മഴവില്ലുകള്‍ നോക്കി നടന്നവരെ/നടക്കുന്നവരെ പേടിക്കുന്നു.
അകലെയെവിടെയോ വിശുദ്ധ മണികള്‍ മുഴങ്ങുന്നു.


Label: തല്ലരുത് :)

Saturday, November 19, 2011

അറവുകാരന്‍

ഓല മേഞ്ഞ വീട്ടില്‍
മുനിഞ്ഞു കത്തുന്ന 
മണ്ണെണ്ണ വിളക്കിന്റെ 
മങ്ങിയ വെളിച്ചത്തില്‍ 
മുത്തശ്ശിയുടെ 
മടിയില്‍ കിടന്നു കഥ കേള്‍ക്കുമ്പോള്‍
പലപ്പോഴും ചോദിച്ചതാണ്
ഈ അസുരന്മാരെ എന്തിനാ 
അവതാരങ്ങള്‍ കൊല്ലുന്നത്?
അവരെ കൊല്ലുകയല്ല മോനെ 
മോക്ഷം നല്‍കുകയാണെന്ന് 
മധുരതരമാം മറുപടിയും.
അത് കൊണ്ടാണ് ക്ലാസ് ടീച്ചര്‍ 
മോന്  ആരാവണം എന്ന് ചോദിച്ചപ്പോള്‍ 
"അറവുകാരന്‍" എന്ന ഉത്തരം പറഞ്ഞത് .
എല്ലാരും ഉറക്കെ ചിരിച്ചപ്പോള്‍ 
ഉള്ളില്‍ പറഞ്ഞു 
ഇത്രയധികം മോക്ഷം നല്‍കാന്‍ കഴിവുള്ള വേറെ ആരുണ്ട്‌  ഭൂമിയില്‍ 
എന്ന ചോദ്യം തികട്ടിയെങ്കിലും
ഒരു പുളിപ്പ് രസത്തോടെ വിഴുങ്ങി.

അറവു ശാല വളര്‍ന്നു 
ഓല മാറി , 
ടെറസ്സ്  വീട്ടിന്‍ മുറ്റത്ത്‌ കാര്‍ വന്നു.
എങ്കിലും
തന്റെ കടയില്‍ വില്കുന്ന 
മൃഗങ്ങളെ താന്‍ തന്നെ കൊല്ലണം,
മോക്ഷം നല്കണം എന്നത്  അലിഖിത നിയമം. 
ആടിന്റെയും, പോത്തിന്റെയും 
തല വെട്ടി അതിലെ ചോര ഒഴുകുമ്പോള്‍ 
അവന്‍ മോചനം നല്‍കിയ 
ആത്മാവുകളുടെ എണ്ണം 
ഡയറിയില്‍ കുറിച്ചിട്ടു.
ഓടയിലെ അഴുക്കു വെള്ളം ഒഴുകുന്നതില്‍ 
രക്തനിബദ്ധതാളങ്ങള്‍ മുങ്ങി പൊങ്ങുന്നത് കേട്ടു.
ഇന്നലെ 
അയല്കാരന്‍ വേട്ടകാരന്‍ അന്തോണി 
രഹസ്യമായി പറഞ്ഞു 
"ഡാ, ഒരു പച്ചണ്ടി ഇറങ്ങിയിട്ടുണ്ട്.
നിനക്ക് വേണോ? "
"ആരാ ഉടമസ്ഥന്‍"
"അവളുടെ തന്ത തന്നെ" 
(നിശബ്ധത... 
ഉള്ളില്‍ മുനിഞ്ഞു കത്തുന്ന വിളക്ക്, 
കഥ പറയുന്ന മുത്തശ്ശി,
അവതാരങ്ങളുടെ അപദാനങ്ങള്‍ 
ആലോചന) 
"എനിക്ക് വേണം, നാളെ തന്നെ" 

വിശ്വാസത്തെയും ധൈര്യത്തെയും 
അറവുകത്തിയില്‍ ആവാഹിച്ചു 
കൈകളില്‍  പുറകില്‍ പിടിച്ച്,  
കുളിമുറിയില്‍ നിന്നും 
ഇറങ്ങി വരുമ്പോള്‍ 
അവള്‍ തന്റെ പുതിയ ടച്ച്‌ ഫോണില്‍ കളിക്കുകയായിരുന്നു.
നഗ്നയായ അവളെ പുറകില്‍ നിന്നും ചേര്‍ത്ത് പിടിച്ച്
കൈ കാലുകള്‍ ബെഡ് ഷീറ്റ്  കൊണ്ട് കൂടി കെട്ടി.
അവള്‍ പേടിച്ചു നിലവിളിക്കുന്നു.
ചിരിച്ചു കൊണ്ട് പറഞ്ഞു 
ഞാന്‍ നിന്റെ ദൈവമാണ്, രക്ഷകന്‍.  
ആടിനെ അറക്കുന്ന പോലെ 
അവളുടെ കണ്ഠനാളം അറുത്തു.
ചോരയും, ചലവും ഉണങ്ങി പിടിച്ച കവറുള്ള ഡയറിയില്‍ 
മോക്ഷം നല്‍കിയവരുടെ എണ്ണത്തില്‍
ഒരെണ്ണം കൂടെ എഴുതി ചേര്‍ത്തു.
അറവുശാലയുടെ പുറകിലെ 
ഓടയിലൂടെ മലിന ജലം 
പ്രചാരം വര്‍ധിപ്പിക്കുന്ന പത്ര മേശകളിലേക്ക് 
ഒഴുകി കൊണ്ടിരുന്നു.
മേല്‍ത്തരം രാഷ്ട്രീയനായ്ക്കള്‍ 
കടക്കു മുന്നിലും പിന്നിലും 
എല്ലുകള്‍ക്ക് കടി പിടി കൂടി.
പ്രസിദ്ധ നടിയുടെ വേലക്കാരിയുടെ പ്രസവത്തിന്റെ 
എക്സ്ക്ലുസിവ് വാര്‍ത്തകളില്‍ 
പെണ്‍കുട്ടിയെ കാണാതായി എന്ന 
വാര്‍ത്ത‍ മുങ്ങി പോയി.
പിറ്റേ ദിവസം വിറ്റ ഇറച്ചിക്ക് 
രുചി കൂടുതല്‍ എന്ന് ഉപഭോക്താക്കള്‍ .


http://boolokakavitha.blogspot.in/2011/11/blog-post_18.html

Saturday, October 8, 2011

Workstation

അവളുടെ ശരിക്കും പേര് MAC മിനി.
സ്കൂളില്‍ കൊണ്ട് പോകാറുള്ള ചോറ്റു പാത്രത്തിന്റെ
വലിപ്പവും, ആപ്പിളിന്റെ പൊട്ടും.
മാനേജര്‍ ആന്റൊച്ചന്‍ ബലം പ്രയോഗിച്ചു
ചാപ്പ കുത്തിയ QA-6 എന്ന ടെക്കി പേര്.
എങ്കിലും അവളെ ഞാന്‍ മിനി മോള്‍ എന്ന് വിളിക്കും.
തൊട്ടിപ്പുറത്തു,
അവള്‍ മനസ്സില്‍ കാണുന്നത്-
എനിക്ക് കാണിച്ചു തരുന്ന,
പുഷ് അപ്പ്‌ ചെയ്തു കൂട്ടിയ 23 ഇഞ്ച്ന്റെ വിരിഞ്ഞ മാറുമായി
DELL monitor ചേട്ടന്‍.
വിരല് കൊണ്ട് നടത്തുന്ന ട്രപ്പീസു കളി
സഹിക്കുന്ന keyboard അണ്ണന്‍ .
കുത്തിവരകളും,
ഒരാള്‍ക്കും മനസിലാവാത്ത എഴുത്ത് കുത്തുകളും
ചുമന്നു മരിച്ചു, പുനര്‍ ജനിച്ചു കൊണ്ടേയിരിക്കുന്ന
വരയിടാത്ത നോട്ട് ബോക്കുകള്‍.
ഒരിക്കലും വെയ്ക്കാറില്ലെങ്കിലും,
ഒഴിഞ്ഞ ചായ ഗ്ലാസ്സിനെ കാത്തിരിക്കുന്ന
Tea Tray.
പറഞ്ഞേല്‍പ്പിച്ച പണിയെ കുറിച്ച്
ആലോചിക്കാതെ
വേറെ വല്ലോം ചിന്തിച്ചിരിക്കുന്ന ഞാനും
ദാ.. ഇത് പോലെ...

Friday, September 23, 2011

പേരും സ്ഥലവും കൃത്യമല്ല.

റം നിറച്ച ഗ്ലാസിനും ചുണ്ടിനുമിടയിലുള്ള ദൂരം.

ഓരോ സിഗരറ്റ് പുകയെടുപ്പിനും ഇടയിലുള്ള ദൈര്‍ഘ്യം.

ചായയില്‍ കുതിര്‍ന്നു വീഴുന്ന ബിസ്ക്കറ്റിന്റെ ആയുസ്സ് .

അടിവസ്ത്രത്തിന്റെ കളറുകളുടെ തിരഞ്ഞെടുപ്പ്.

പ്രണയങ്ങളുടെ പകിട കളി.

കനലാട്ടങ്ങള്‍ കാലിനെ പൊള്ളിക്കാതിരിക്കാന്‍

തക്കവണ്ണം വ്രതം എടുത്തിട്ടില്ലെങ്കിലും,

കെട്ടിയാടാന്‍ ഒരു കളിയാട്ടം

ആരോ ഏല്‍പ്പിച്ചിട്ടുണ്ട്.

പേരും സ്ഥലവും കൃത്യമല്ല.

അക്ഷാംശ രേഖക്കള്‍ക്കപ്പുറത്തു നിന്നും

തണുത്ത മരവിച്ച കൈകളുടെ

നനുത്ത സ്പര്‍ശം മാത്രം, ഓര്‍മയില്‍

തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നു.

Monday, September 12, 2011

മാനസാന്തരങ്ങള്‍

എറണാകുളം സൗത്തില്‍ നിന്നും
നേരം പരപരാ വെളുപ്പിന്
കൊല്ലത്തേക്ക്
തീവണ്ടിയില്‍.
പാളിയ നോട്ടങ്ങള്‍
അങ്ങോട്ടും
ഇങ്ങോട്ടും.
ഞാന്‍ ഭദ്രം എങ്കിലോ എല്ലാം ഭദ്രം.
കൈകള്‍ ,
കക്ഷത്തില്‍ ക്ലചിലെന്ന പോലെ അമര്‍ത്തി
കൂട്ടിപിണച്ചു വെച്ചു.
ഉറക്കത്തിന്റെ ഗിയര്‍ ഇട്ടു.
തിരുവല്ല വരെ ശുഭ മരണം.
അവിടെ നിന്നും കയറിയ
വെളുത്ത രണ്ടു ആന്റിമാരുടെ
കളകൂജനം.
ഉറക്കത്തിന്റെ ഗിയര്‍ വഴുതുന്നു.
ഹേ, അതല്ല. :)
അവരുടെ ഉറക്കെയുള്ള സംഭാഷണങ്ങളില്‍ -
പുട്ടിനു തേങ്ങ പോലെ,
എസ് എം എസ്സിലെ 'ഡാ' വിളി പോലെ,
സംസാരത്തിലെ 'യു നോ' പോലെ,
ചൈനാ പടക്കം പോലെ ഇടയ്ക്കു ചീറ്റലോടെ,
കര്‍ത്താവിനു സ്തോത്രം.
ദൈവകാരുണ്യം.
മധ്യസ്ഥ പ്രാര്‍ത്ഥന.
അത്ഭുത പ്രവര്‍ത്തനങ്ങള്‍.
അടയാളങ്ങള്‍.
ഉറക്കം പോയ ഈ ഹതഭാഗ്യന്‍
കൊല്ലം പ്ലാറ്റ്ഫോമില്‍ കാലു കുത്തിയപ്പോള്‍
അറിയാതെ പറഞ്ഞു പോയി.
സ്തോത്രം ഗുരുവായുരപ്പാ സ്തോത്രം.
ഇന്‍ഷാ കൊടുങ്ങല്ലൂരമ്മേ,
ഇവര്‍ സൗത്തില്‍ നിന്നും കയറാഞ്ഞത്
അങ്ങയുടെ കാരുണ്യം.

ഈ കവിത ലൈക്കിയാല്‍ നിങ്ങള്‍ക്ക് ഓണം ബമ്പര്‍ ലോട്ടറി അടിക്കും.
ഒരാള്‍ ഇത് കൊള്ളില്ല എന്ന് പറഞ്ഞു അയാള്‍ക്ക്‌ ബാറില്‍ നിന്നും അടി കിട്ടി.

Tuesday, August 16, 2011

കുടജാദ്രി യാത്ര

ജീവിതം, കാലങ്ങളില്‍ നിന്നും കാലങ്ങളിലേക്കുള്ള യാത്ര ആണെന്ന് പറയുന്നത് ശരിയാവും. ചില മനുഷ്യരെങ്കിലും , മതില്‍ കെട്ടുകളില്ലാതെ അലഞ്ഞു നടന്ന ഒരു ഭൂതകാലത്തിന്റെ, സ്വത്വം തേടി, ചിലപ്പോഴെങ്കിലും, അലയാറുണ്ട്. കാടും , കടലും, മഴയും, മഞ്ഞും തേടി... സ്വാതന്ത്ര്യപൂര്‍വം അലഞ്ഞു നടന്നിരുന്ന പൂര്‍വ ജന്മങ്ങളുടെ സ്വാധീനം ആയിരിക്കാം അത്.

കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് പോയ കുടജാദ്രി യാത്രയുടെ മധുര സ്മരണകളും, കാട്ടുപോത്ത് ഓടിപ്പിച്ചു വിട്ട ഭീതിയാര്‍ന്ന നിമിഷങ്ങളും മനസ്സിലെക്കോടിയെതിയപ്പോള്‍ ആണ് വീണ്ടും ഒരു കുടജാദ്രി യാത്രയെ പറ്റി ആലോചിക്കുന്നത്. കുടജാദ്രി യാത്രകള്‍ എപ്പോഴും പകര്‍ന്നു തന്നിട്ടുള്ളത് പുതുമയാര്‍ന്ന അനുഭവങ്ങളാണ്. മാത്രമല്ല, പ്രകൃതിയുടെ മനോഹാരിതക്കപ്പുറം ഇന്ദ്രിയാതീതമായ ഒരു എനര്‍ജി പലപ്പോഴും അങ്ങോട്ട്‌ ആകര്‍ഷിക്കുന്നു. പൊതുവേ മഴകാലത്ത് കുടജാദ്രിയില്‍ ആളുകള്‍ കുറവായിരിക്കും. അത് കൊണ്ടും കൂടിയാണ് മഴക്കാലം തിരഞ്ഞെടുക്കുന്നത്.

ജൂണ്‍ 17 നു വെള്ളിയാഴ്ച, പോകാനുള്ള തീവണ്ടി, കനത്ത മഴ മൂലമുണ്ടായ, പാളത്തിലെ തടസ്സം കാരണം റൂട്ട് മാറ്റി വിട്ടു എന്ന് അറിഞ്ഞപ്പോഴും ഞങ്ങളുടെ തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. അടുത്ത തീവണ്ടിക്ക് കാത്തു നിന്നു. ഒടുവില്‍ പാതിരാത്രി ഏറണാകുളത്ത് നിന്നും യാത്ര തിരിക്കുമ്പോള്‍ ഇരിക്കാന്‍ സീറ്റ്‌ പോലും ഇല്ലായിരുന്നു. ലോക്കല്‍ ട്രെയിന്‍ യാത്രകള്‍ കുറച്ചു പ്രയാസം ആണെങ്കിലും നിരീക്ഷണ സ്വഭാവം എന്ന ശീലമുണ്ടെങ്കില്‍ അതൊരുപാട് ഉള്‍കാഴ്ച്ചകളും നേര്‍കാഴ്ച്ചകളും നമ്മള്‍ക്ക് നല്‍കും. സാധാരണക്കാരില്‍ സാധാരണക്കാരനായി ,ഔപചാരികതകളുടെ മാറാപ്പുകള്‍ ചുമക്കാതെ ഒരു സഞ്ചാരം.

കാലത്ത് മംഗലാപുരത്ത് എത്തി . അവിടെ നിന്നും ബസ്സില്‍ കൊല്ലൂരിലേക്ക് നാല് മണിക്കൂര്‍ യാത്ര. ഉച്ചയോടെ എത്തിയ ഞങ്ങള്‍ ആദ്യം ഭക്ഷണം കഴിച്ചു. കഴിഞ്ഞ വര്‍ഷം ചെയ്ത പോലെ മുഴുവന്‍ ദൂരവും നടക്കാന്‍ ഞങ്ങളുടെ സമയ പരിധി അനുവദിക്കുമായിരുന്നില്ല. അത് കൊണ്ട് ഞങ്ങള്‍ പെട്ടെന്ന് റൂം എടുത്തു, കുളിച്ചു, വസ്ത്രം മാറി കുടജാദ്രിയിലേക്ക് പോകുന്ന ജീപ്പില്‍ സ്ഥാനം പിടിച്ചു. അവിടുത്തെ നാട്ടുകാര്‍ ആയ ജീപ്പുകാര്‍ കുടജാദ്രി എന്നല്ല പറയുക കൊടജാദ്രി എന്നാണു പറയുക. ആ ഉച്ചാരണം അന്വേഷിച്ചപ്പോള്‍ ആണ് കൊടജ എന്ന വാക്കും ആദ്രി എന്ന സംസ്കൃത വാക്കും കൂടിയാണ് ആണ് കൊടജാദ്രി ആയതെന്നു മനസിലായത്. സഹ്യപര്‍വത നിരകളിലെ പ്രകൃതി രമണീയമായ ഈ കൊടുമുടിയില്‍ ആണ് ശ്രീ ശങ്കരാചാര്യര്‍ തപസ്സു ചെയ്തത്.

കനത്ത മഴ മൂലം റോഡില്‍ മരങ്ങള്‍ വീണു കിടക്കുന്നത് കാണാമായിരുന്നു. കാട്ടില്‍ നിന്നും ഒലിച്ചു വരുന്ന വെള്ള ചാലുകള്‍ റോഡിലേക്ക് ഒഴുകുന്നതിന്റെ വളരെ നേര്‍ത്ത കള കളാരവം. ടാറിട്ട റോഡില്‍ നിന്നും ചെമ്മണ്ണിട്ട റോട്ടിലേക്ക് തിരിഞ്ഞപ്പോള്‍ റോഡിന്‍റെ അവസ്ഥ മഴ നനഞ്ഞു ചെളി ആയി ഒരു അവസ്ഥയിലായിരുന്നു. ഇത്തിരി സാഹസികമായ ഒരു ജീപ്പ് യാത്ര. നിത്യാഭ്യാസികള്‍ ആനയെ എടുക്കും എന്ന് പറഞ്ഞ പോലെ അവിടുത്തെ ജീപ്പ് ഡ്രൈവര്‍ മാര്‍ക്ക് ഈ ദുര്‍ഘട മാര്‍ഗങ്ങള്‍ ദിവസേന ഓടിച്ചു ശീലമായിരിക്കുന്നു. മല മുകളില്‍ ജീപ്പില്‍ നിന്നു ഇറങ്ങുമ്പോള്‍ ഡ്രൈവര്‍മാര്‍ സമയത്തെ കുറിച്ചോര്‍മിപ്പിച്ചു .

നാഗതീര്‍ഥത്തെ വണങ്ങി , മുകളിലേക്ക് കാലു വെയ്ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തിയത് കഴിഞ്ഞ വര്‍ഷം ഇവിടെ വെച്ചു മുടങ്ങിയ ഞങ്ങളുടെ യാത്രയെ കുറിച്ചാണ്. മനുഷ്യന്‍ ഒഴികെ ഒരു മൃഗവും ഭക്ഷണത്തിന്നു വേണ്ടി / ജീവരക്ഷക്ക് അല്ലാതെ ആരെയും വെറുതെ ഉപദ്രവിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടായിരിക്കാം. അന്ന് ഒറ്റയാനായ ഒരു കാട്ടു പോത്ത് ഞങ്ങളെ ആ ഉദ്യമത്തില്‍ നിന്നും വിലക്കുകയായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്ന് നിര്‍ത്തിയിടത്തു നിന്നു തുടങ്ങുന്നു. കോടമഞ്ഞു നിറഞ്ഞ താഴ്വരകള്‍ കണ്ടാല്‍ ആകാശം ഭൂമിയിലേക്കിറങ്ങി വന്നപോലെ തോന്നും. എങ്ങും പുതുമയുടെ പച്ചപ്പ്‌. കോടമഞ്ഞു നിറയുമ്പോള്‍, മുന്നിലും പിന്നിലും നടക്കുന്ന ആളുകള്‍ കണ്ണില്‍ നിന്നും മറയുമ്പോള്‍ നാം നമ്മെ മാത്രം അറിയുന്നു. സ്നേഹിക്കുന്നവനും, സ്നേഹിക്കപെടുന്നവനും എല്ലാം ഒന്ന് മാത്രം ആണെന്ന് നമ്മള്‍ അനുഭവിക്കുന്നു. ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. മനസ്സില്‍ ഒന്നുമില്ലാതെ, പ്രകൃതിയുമായി രമ്യതയിലെത്തുവാന്‍ കഴിയുന്ന ഏകാന്ത നിമിഷങ്ങള്‍ വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അവിടുത്തെ ഓരോ പച്ചിലകളിലും , മഞ്ഞിലും , ചാറി വീഴുന്ന മഴതുള്ളികളിലും നമ്മിലും ഒരു ചൈതന്യം ആണ് നിറയുന്നത് എന്ന് നാം മനസിലാക്കുന്ന നിമിഷങ്ങള്‍ അത്രമേല്‍ ധ്യാനാത്മകങ്ങള്‍ ആണ്.

ഒടുവില്‍ സര്‍വജ്ഞപീഠം, അദ്വൈത ദര്‍ശനങ്ങള്‍ അരുളിയ മഹാനുഭാവന്റെ പാദസ്പര്‍ശമേറ്റ ഭൂമിയില്‍, എത്തി. ശ്രീ ശങ്കരാചാര്യര്‍ ഒരു വിസ്മയമാണ്. ഒപ്പം ഒരു മലയാളി എന്നതില്‍ അഭിമാനവും.ഈ കൊച്ചു കേരളത്തില്‍ നിന്നും പുറപ്പെട്ടു ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം സന്ദര്‍ശിച്ചു ചെയ്ത കാര്യങ്ങള്‍ അത്രയ്ക്കധികം ഉണ്ട്. കേരളീയര്‍ക്ക് വ്യക്തമായ ധാരണയില്ലെങ്കിലും ഒരു ഉത്തരെന്ത്യക്കാരന്നു അത് നിശ്ചയമായും അറിയാം. സമയം വൈകി തുടങ്ങിയിരുന്നു. ഇനി ചിത്രമൂല സന്ദര്‍ശിക്കാന്‍ സമയം ഇല്ല. അവിടെ പോയാല്‍ കുറച്ചു നേരമെങ്കിലും അവിടെ ചിലവഴിക്കണം. അല്ലാതെ ഓടി പോയി ആസ്വദിച്ചു വരുവാന്‍ പറ്റിയ സ്ഥലമല്ല. ചിത്രമൂല അടുത്ത പ്രാവശ്യം ആവട്ടെ എന്ന് മനസില്‍ കരുതി. ആ പ്രശാന്ത സുന്ദര സന്നിധിയില്‍ ഇരിക്കുമ്പോഴാണ് ഒരു നായ അവിടെ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. അവിടെ നിന്നിരുന്ന ഒരു സുഹൃത്ത്‌ പറഞ്ഞു ഈ നായകള്‍ വഴികാട്ടികള്‍ ആണെന്ന്. അത് ഞങ്ങള്‍ക്ക് അനുഭവം ഉള്ളതാണ് എന്ന് ഞങ്ങള്‍ പറഞ്ഞു . ഞങ്ങളുടെ കഴിഞ്ഞ യാത്ര ആ സുഹൃത്തിനു വിവരിച്ചു. വഴിയറിയാത ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ കഴിഞ്ഞ മഴകാലത്ത് ബസ്സിറങ്ങുമ്പോള്‍ കിലോമീറ്റര്‍ എഴുതിയ മൈല്‍ കുറ്റി മാത്രമല്ല സ്വാഗതം ചെയ്തത് ഒപ്പം ഒരു നായയും ഉണ്ടായിരുന്നു. ആദ്യം പേടി തോന്നിയെങ്കിലും, വഴിയറിയാത്ത ആ കാട്ടില്‍ പരസ്പരം കാണാത്ത കോടമഞ്ഞില്‍ മുന്നില്‍ നിന്നു വഴി കാട്ടിയായി ആ നായ ഞങ്ങളെ നയിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവില്ല.

കാട്ടില്‍ അവിടെയവിടെ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഹാന്‍സ് ന്റെയും, പാന്‍ മസാലകളുടെയും പാക്കറ്റുകളുടെ അവശിഷ്ടങ്ങള്‍, നഗരാസുരന്മാര്‍ പ്രകൃതിയിലേക്ക് നടത്തുന്ന അനാവശ്യവും, അപകടകരവുമായ കൈ കടത്തലുകള്‍ ഓര്‍മിപ്പിച്ചു. അതെന്നില്‍ ഉണര്‍ത്തിയത് ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ ആയിരുന്നു. ആഗോള താപനവും അന്തരീക്ഷ മലിനീകരണവും ഒക്കെ ഏറി വരുന്ന ഈ സാഹചര്യത്തില്‍ വനങ്ങളെ സംരക്ഷിക്കാനും, പ്ലാസ്ടിക് ഒഴിവാക്കാനും നമ്മള്‍ കഴിവതും ശ്രമിക്കുക തന്നെ വേണം.ഭാവി തലമുറയോട് നമ്മള്‍ക്കുള്ള ഉത്തരവാദിത്വം കൂടിയാണത്.

സുഹൃത്തുക്കളോട് സംസാരിച്ചു കുറച്ചു സമയം കൂടെ ആ പരിസരത്ത് ചിലവഴിച്ചതിന്നു ശേഷം മെല്ലെ തിരിച്ചു നടന്നു. ഇരുളിന്റെ കനം കൂടി കൂടി വന്നു. കാടിന്റെ തനതു സംഗീതം അന്തരീക്ഷത്തില്‍ ലയിച്ചു. തിരിച്ചിറങ്ങുമ്പോള്‍ ഗണപതി ഗുഹ സന്ദര്‍ശിക്കുന്നതിനിടയില്‍ അവിടെ ഉള്ള ഒരു കച്ചവടക്കാരനോട് കന്നടയില്‍ കുശലം പറഞ്ഞു. ഇപ്പോള്‍ ഓഫ്‌ സീസണ്‍ ആണെന്നും ശനിയും ഞായറും മാത്രമേ ഇവിടെ വരികയുള്ളു എന്നും ബാക്കി എല്ലാ ദിവസവും "കണ്ടകൃഷി " (വയലില്‍ കൃഷി പണി) ആണെന്ന് ആ കച്ചവടക്കാരന്‍ പറഞ്ഞു. അവിടെ നിന്നും ചൂടുള്ള ഒരു ചായയും കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ജീപ്പ് കിടക്കുന്ന സ്ഥലത്തേക്ക് നടന്നു. ജീപ്പില്‍ തിരികെ പോരുമ്പോഴും മനസ്സില്‍ ചിത്രമൂല ആയിരുന്നു . ഒരു പക്ഷെ ആ നഷ്ടം അടുത്ത വരവിനൊരു കാരണം മാത്രം ആവാം. ലക്‌ഷ്യം പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും, വീണ്ടും വരണം എന്ന ഒരു ആഗ്രഹം മനസ്സില്‍ തളിര്‍ത്താല്‍ എല്ലാ യാത്രകളും സഫലമാണ് എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. സഞ്ചരിച്ചു കൊണ്ടിരിക്കുക എന്നത് തന്നെയാണ് ഓരോ യാത്രികന്റെയും ലക്ഷ്യവും സംതൃപ്തിയും. അതില്‍ വരുന്ന ആകസ്മികതകളും, അനിശ്ചിതത്വങ്ങളും നമ്മള്‍ക്ക് പ്രോത്സാഹനങ്ങളും ആവേശവും ആകുന്നു.



Note: നന്ദി , മുന്നും പിന്നും നോക്കാതെ നടത്തുന്ന യാത്രകളില്‍ ഒപ്പമുണ്ടായ പ്രവീണിനും സൂരജ് നും ...

Wednesday, July 27, 2011

ഞാനും നീയും നമ്മളും

ഇവിടെ ഞാന്‍ ഞാനല്ല
അവിടെ നീ നീയുമല്ല
പക്ഷെ, ഒരുമിച്ചിരിക്കുമ്പോള്‍
ഞാനും നീയും നമ്മളുടെ
ആരായിരിക്കും?
കീഴ്ചുണ്ടുകള്‍, ചുണ്ടുകള്‍ കൊണ്ട് കീഴ്പ്പെടുത്തി ,
തലയിലെ മുടിയിഴകളിലൂടെ
വിരല്‍ കൊണ്ട് ,
ഇവിടെ നമ്മളില്ല എന്നെഴുതി,
പെരുമഴ പെയ്തു തീരും വരെ
നനഞ്ഞു നില്‍ക്കാം.
വാതിലില്‍ തട്ടാതെ അകത്തേക്ക് വരുന്നവരെ കാണാന്‍ കണ്ണുകള്‍ ഇല്ല.
കൊന്തയിലെ മണികള്‍, പാപം എന്ന് മന്ത്രിക്കുന്നത് കേള്‍ക്കാന്‍ ചെവികളില്ല.
അരുതെന്ന് പറയേണ്ട ചുണ്ടുകള്‍ ബന്ധിതമാണ്
അല്ലെങ്കില്‍ തന്നെ, ആരും ഇവിടെയില്ലല്ലോ.
ഇല്ലായിരുന്നല്ലോ.

Thursday, May 12, 2011

വെള്ളെഴുത്ത്

വിധിയെന്ന വാക്കിന്റെ
വ്യാഖ്യാനങ്ങളില്‍ മുഴുകിയ കണ്ണുകള്‍ക്ക്
വെള്ളെഴുത്ത് .
കാണാന്‍ ആഗ്രഹിച്ചതെല്ലാം
ഇരുട്ട് തിന്നുന്ന സ്ഥലങ്ങള്‍.
കളം മാറി ചവുട്ടിയ കാലത്തിന്റെ
കറുത്ത കണ്ണടയുള്ള നഗരത്തിന്റെ
ആവര്‍ത്തന വിരസത
നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഒരിക്കലും തോരാത്ത
പ്രണയത്തിന്റെ അമ്ലമഴകളില്‍
ചോര്‍ന്നൊലിക്കുന്ന ചെറിയ കൂരയില്‍
തന്നെയാണ് ഇപ്പോഴും തീനും കുടിയും.

Tuesday, May 3, 2011

ഒറ്റമുലച്ചി

പ്രചോദനം, വിശുദ്ധന്റെ വൈഖരിയല്ല.
കടം കൊണ്ട് പൊളിഞ്ഞ വീടിന്റെ തൂണിന്റെ മറവില്‍,
തെരുവിന്റെ, വിയര്‍പ്പിന്റെ മണമിട്ടു വാറ്റിയത്.
അകലെ മാഞ്ഞ പ്രണയസന്ധ്യയിലെ നിറങ്ങളില്‍.
അടിച്ചിറക്കിയ മാതൃത്വത്തിന്റെ കണ്ണ്നീരില്‍.
അകലുന്ന ചെറിയ തുടയിടുക്കുകളില്‍ -
കന്യാചര്‍മങ്ങള്‍ പൊട്ടിയിടത്താണ്
ഒറ്റമുലച്ചിയുടെ ജന്മങ്ങള്‍.
മാനത്ത് നിന്നും വീണ നക്ഷത്രങ്ങള്‍
ചളി വെള്ളത്തില്‍ നനഞ്ഞു കിടന്ന സമയത്ത്,
കരളില്‍ തിങ്ങുന്ന,
കരിമ്പുകയുടെ നിറമുള്ള ജീവിതം
വാക്കാകുന്ന കാന്‍സര്‍ കൊണ്ട് കാര്‍ന്നു തിന്നുന്ന ഒറ്റമുലച്ചി.

Tuesday, April 19, 2011

Review: Love experiences of @ scoundrel poet


ഇതൊരു നിരൂപണം അല്ല സ്വയംഭോഗം ആണ്. കവിതയെ കാമിച്ചു നടക്കുന്നവന്‍റെ സ്വയംഭോഗം. എത്രവര്‍ഷമായി അവളുടെ പിന്നാലെ നടക്കുന്നു. അവള്‍ എപ്പോഴും ശൈലന്‍റെ കൂളിംഗ് ഗ്ലാസ്സിലും, കുഴൂരിന്‍റെ ഉരുട്ടലിലും, മേതിലിന്‍റെ മേത്തും ഒക്കെ ആയി പാറി കളിക്കുന്നതലാതെ കാര്യമായിട്ടൊന്നു നോക്കുന്ന പോലുമില്ല. വല്ലപ്പോഴും എകാന്തമായ് രാത്രികളില്‍ അടിവസ്ത്രം നനയ്ക്കുന്ന തുള്ളികള്‍ പോലെ രണ്ടു വരികള്‍. അതാരും കാണാതെ കഴുകി ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങും. അലങ്കാരത്തിന്‍റെ ലഘുവും ഗുരുവും അടുക്കി ധരിച്ചു, വൃത്തവും വരച്ചു നില്‍ക്കുന്ന നാടന്‍ മങ്കകളെ ആശാനും, ഉള്ളൂരും, പീയും, പോലുള്ള മഹാകവികള്‍ സ്വന്തമാക്കിയപ്പോഴും ആ സുന്ദരികളെ മോഹിക്കാന്‍ അര്‍ഹതയുണ്ടോ എന്ന സംശയം ആയിരുന്നു .ചെറിയ വസ്ത്രങ്ങളില്‍ വീര്‍പ്പു മുട്ടി നില്‍ക്കുന്ന അവളെയാണ്. അടുക്കും ചിട്ടയുമില്ലാതെ അവള്‍, ആധുനിക കവിത .ആവശ്യ ഭാഗങ്ങളില്‍ മുഴപ്പും പ്രദര്‍ശിപ്പിച്ചു നില്‍ക്കുമ്പോള്‍ ആരാണ് അവളെ മോഹിക്കാത്തത്. അങ്ങനെയാണ് ശൈലന്‍റെ Love experiences of @ scoundrel poet കാണുന്നത്.


പുസ്തകം മറിച്ചാല്‍ കാണുന്നത് love ഇല് ഒളിഞ്ഞിരിക്കുന്ന fuck . അതെ, മാംസ നിബദ്ധം തന്നെയാണ് ചില രാഗങ്ങള്‍ എന്നുറക്കെ പറയാനുള്ള ചങ്കൂറ്റം. ആ പറഞ്ഞ ഒരു ഗുണം നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം ഈ പുസ്തകം വായിച്ചാല്‍ മതി. അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ക്കു ബാത്ത്റൂമില്‍ കയറുക വേണ്ടി വരും ശര്‍ദിക്കാന്‍ ആണെന്ന് നിങ്ങള്‍ക്കു പറയാം. പക്ഷെ അത് ഞങ്ങള്‍ വിശ്വസിക്കണം എന്നില്ലല്ലോ.

സിതാരയുടെ ആമുഖം എന്ത് കൊണ്ടും യോജിക്കുന്നു എന്ന് പറയാതെ വയ്യ. കാരണം അവള്‍ അവന്‍ തന്നെ ആവുന്നു.. അവന്‍ അവളും.. പണ്ടത്തെ സൂര്യന്മാരെ നാല്പതു എന്ന സൈസില്‍ ഒതുക്കുമ്പോഴും, രാവിലെ പുഴുങ്ങി വെച്ച നിലകടല അത്താഴം കഴിക്കുമ്പോഴും "കൊല്ലങ്ങള്‍ക്ക് ശേഷം "അവര്‍ പോയതെപ്പോഴായിരുന്നു" എന്ന് ആലോചിക്കുന്നു. പാറുവിനെ കുറിചോര്‍ക്കില്ല എന്ന് പറയുമ്പോഴും ഗൈനകോളജിസ്റ്റിനേയും നീതുവിനെയും ഓര്‍ത്തെടുക്കുന്ന മനസ്സില്‍ "വനപേച്ചി"യുടെ കളഞ്ഞു പോയ യോനി തുളച്ചു പറക്കുന്ന ശബ്ദം.

"ഭാഷകളില്ലാത്ത
ഒരു വന്‍കര
ലിപികളില്ലാത്ത
സാമ്രാജ്യം "
എങ്കിലും അവള്‍ "രജസ്വല" ആയപ്പോള്‍
" ആര്‍ക്കാണറിയാത്തത്‌
അവള്‍ക്കു ചാവാനാവില്ലെന്നത്..."

"മാളവികേ...
മാളം വികസിച്ചവളെ" എന്ന് വായിച്ചപ്പോള്‍ പിന്നാലെ സ്വാഭാവികമായും ചിരിയോടെ വായിച്ചത്
ശൈലാ....
നാണം കേട്ടവനെ എന്നായിരുന്നു...

കറസ്പോണ്ടന്‍സ് ആയി നീ ശ്രീവിദ്യ 3 യേ സ്വയംഭോഗം പഠിപ്പിച്ചപ്പോള്‍ കേരളത്തില്‍ ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമ്പോള്‍ നിന്നെ അതിന്‍റെ തലവന്‍ ആക്കാന്‍ യോഗ്യത ഉണ്ടെന്നു തോന്നി. ഖജുരാഹോയിലെ ക്ഷേത്ര വിസ്മയങ്ങള്‍ പണിതത് എഴ് മണിക്കൂര്‍ കൊണ്ടാണെന്ന് കണ്ടു പിടിച്ചത് നീയായിരുന്നു. ശൈലാ നീ മാഷാണ് മാഷ്‌.. അദ്ധ്യാപകന്‍.

മരുഭൂമികള്‍ ചുട്ടു പഴുക്കുന്നതും, മദാലസയുടെ മസാല ദോശ നുകര്‍ന്നതും,കുട്ടികള്‍ക്ക് വേണ്ടത്ര മാത്രം കൊടുത്തും.. അങ്ങനെ അങ്ങനെ..
അമ്മ പോയപ്പോള്‍ മരിച്ചത് ശൈലന്‍ തന്നെയാണ്, നേരില്‍ കണ്ടിട്ടില്ലാത്തവളെ സ്വപ്നത്തില്‍ കണ്ടപ്പോഴും, ഇതിനുള്ളിലെവിടെയോ പ്രണയം നിറഞ്ഞൊഴുകുന്ന നിസ്സഹായനായ ശൈലനെയും അടുത്തറിഞ്ഞു.


മുഖം നോക്കിയാല്‍ മാന്യതയുടെ മുഖം മൂടി ധരിച്ചു മൊഴിഞ്ഞു, അവള്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ നിതംബത്തെ നോക്കി വെള്ളമിറക്കുകയും, സിനിമ തിയേറ്ററില്‍ അബദ്ധത്തില്‍ കാലൊന്നു മുട്ടിയാല്‍ കലിപ്പോടെ നോക്കി ദഹിപ്പിക്കുകയും രാത്രി പിന്‍വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുന്ന മലയാളിയുടെ കപട സദാചാരത്തിന്‍റെ മുഖത്ത് നോക്കിയുള്ള ഒരു കാര്‍ക്കിച്ചു തുപ്പല്‍ അഥവാ ആട്ട് തന്നെയാണീ പുസ്തകം. ഈ പുസ്തകത്തി ന്‍റെ പ്രസാധകന്‍ പാപിറസ് ബുക്സിന്‍റെ ഹരിക്ക് ഒരു നന്ദി പറയാതെ പോകുന്നത് മോശമായിരിക്കും. നന്നായി ഹരി. ഈ ആശയവും, സാക്ഷാല്കാരവും മനോഹരമായി പൂര്‍ത്തിയാക്കിയ നിനക്ക് പ്രത്യേകം നന്ദി.

തുടക്കകാരന്‍ ആയതു കൊണ്ടാവാം. "ഞാറ്റു വേല"യില്‍ നീ പറഞ്ഞ പോലെ, നിരൂപണ സ്വയം ഭോഗത്തിന്‍റെ ഈ ശീഘ്ര സ്ഖലനം ഒഴിവാക്കാവതല്ല .
"മാപ്പ്
പ്രതീക്ഷിക്കണ്ട , സോറി.
മാപ്പ്
പ്രതീക്ഷിക്കുന്നില്ല"

Sunday, March 20, 2011

അഗ്നിപര്‍വതം

ഈ ശാന്തതയെ വിശ്വസിക്കരുത്
ഇതൊരു പുഴയുടെ തനതല്ല.
പൊട്ടിത്തെറിക്കാന്‍ പാകമായ
അഗ്നിപര്‍വതത്തിന്‍റെ സംഗീതമാണ്.
പുക മറഞ്ഞു,
ആകാശത്തേക്ക് ലാവ പൊട്ടിയൊഴുകുമ്പോള്‍
താഴ്വാരത്തുള്ളവ അഭയാർഥിക്യാമ്പ് തേടി പോകും
സ്വര്‍ണ നിറമുള്ള തിളയ്ക്കുന്ന ദ്രാവകത്തിന്നു മുകളിലൂടെ,
പുറത്തു വരാന്‍ വെമ്പി നില്‍ക്കുന്ന-
ഉള്‍കാമ്പിന്‍ ഉള്‍തുടി അവയിലൂടെ പുറത്തു വന്നു-
ആളുകള്‍ ഒഴിഞ്ഞു പോയ
അടിവാരത്തിന്‍റെ അടിവയറില്‍
ചുംബിച്ചു അതോടലിഞ്ഞു ചേരും.

Wednesday, February 9, 2011

അടിയൊഴുക്കുകള്‍

നുരഞ്ഞു പൊങ്ങുന്ന വെറുപ്പ്‌
മാളത്തില്‍ നിന്നും കഴുത്തു നീട്ടുന്ന നിസ്സഹായത.
പൂക്കളുമായ് പോകുന്നവളുടെ
ഉന്തി നില്‍ക്കുന്ന നിതംബം പോലെ പ്രതീക്ഷകളും.
അവളുടെ അരക്കെട്ടിന്റെ താളം സ്വപ്നങ്ങളും.
തിരിച്ചു വരാന്‍ കഴിയാത്ത വഴികളാണ് ഓരോ പാട്ടുകളും.
കാന്‍വാസില്‍ ഉണങ്ങി പോയ ചായചിത്രങ്ങള്‍
പറിച്ചെടുക്കുക രസമുള്ള പണിയാണെന്ന്
പഠിപ്പിച്ച മന്ത്രവാദിയെ കാണാന്‍
മൌനം കോര്‍ത്ത കൊന്തമാലയും ഏന്തി
ഏകാന്തതയുടെ ഭാണ്ഡവും പേറി മല കയറുന്ന
വിദൂഷകരുടെ നഗ്നതകള്‍ .
അവരുടെ ലിഗംത്തിന്റെ ജാതി നോക്കുന്ന വഴിപോക്കരും,
എന്റെ ചിന്തകള്‍ ചുമക്കാതെ, നോക്കു കൂലി ചോദിക്കുന്ന എന്റെ വിപ്ലവവും.
പിന്നിടുന്ന വഴിയരുകില്‍ പിച്ചിച്ചീന്തിയ ചില ജമന്തി പൂക്കളും.

Sunday, January 30, 2011

ഭൂതം

ഒരു മിസ്സ്‌ കോളില്‍ നിന്നും പുറത്തു വന്ന-
പ്രണയം എന്ന ഭൂതത്തെ,
ജനനേന്ദ്രിയത്തിലെ വഴു വഴുപ്പ് മാറും മുന്‍പേ
അവര്‍ ഒരു കോണ്ടത്തില്‍ അടച്ചു.
അവരുടെ ചാറ്റ് ഹിസ്റ്ററി-
കമ്പ്യൂട്ടറിന്‍റെ മലദ്വാരത്തില്‍ വിശ്രമിച്ചു.
ഒരു പുതിയ സൌഹൃദം ജനിച്ചു .

Monday, January 24, 2011

വാരാന്ത്യം

ഈ ബ്ലോഗിങ്ങ് എനിക്ക് തരുന്ന ഒരു സുഖം എന്താന്നു വെച്ചാല്‍ എന്തും എഴുതാം എന്നുള്ളതാണ്. ഒരു സുഹൃത്തിനെ പോലെയാണ് പലപ്പോഴും. മനസ്സ് കുലം കുത്തിയൊഴുകുമ്പോള്‍ അത് വാക്കുകളായി പരിണമിക്കുമ്പോള്‍ അവയെ ശേഖരിച്ചു വെയ്ക്കാന്‍ ഒരിടം. ഇതിപ്പോ വലിയ കാര്യമൊന്നുമല്ല. എന്നാലും വാരാന്ത്യം എന്ന് പറയണത് ഒരു രസം ഒക്കെ തന്നെ ആണ്. എന്‍റെ കഴിഞ്ഞ ഞായര്‍ (23-01-2011) ഇങ്ങനെയൊക്കെ ആയിരുന്നു. :)

കാലത്ത് നേരത്തെ (പുലര്‍ച്ചെ ആറു മണിക്ക് ) എഴുന്നേറ്റു, എന്‍റെ ശകടത്തില്‍ നേരെ തൃശൂര്‍ ജില്ലയിലെ മാള എന്ന സ്ഥലത്തേക്ക് തിരിച്ചു. വലിയപറമ്പില്‍ എന്‍റെ കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട്. ഇപ്പോഴും ഗ്രാമത്തിന്‍റെ തുടിപ്പുകള്‍ മിടിക്കുന്ന സ്ഥലം. എല്ലാരും കാലത്ത് തന്നെ ആസ്ഥാനത്ത് ഉണ്ടാവും. അവിടെ കുറച്ചു നേരം യോഗയും ചര്‍ച്ചകളും വാഗ്വാദങ്ങളും ഒക്കെ ആയി അവരോടു കൂടെ കൂടും. അപ്പൊ നിങ്ങള് വിചാരിക്കും ഇവന്‍ വയസ്സന്‍മാരുടെ കൂടെ ശ്വാസം നിയന്ത്രിക്കാന്‍ പഠിക്കാന്‍ പോകുന്നു എന്ന്. അല്ല അവിടെ വരുന്ന ഭൂരിഭാഗവും മുപ്പതിനു താഴെ വയസുള്ള ഗജ പോക്കിരികള്‍ ആണ് .അപ്പോഴാണ്‌ സിനീഷേട്ടന്‍ പറഞ്ഞത് അവരെല്ലാം കൂടെ കുറച്ചു സ്ഥലം കൃഷി ചെയ്യാന്‍ എടുത്തുവെന്നു. എന്റമ്മോ. ഇക്കാലത്ത് വളരെ കുറച്ചു ചെറുപ്പക്കാര്‍ മാത്രം ചിന്തിക്കുന്ന വഴികള്‍. ആളുകള്‍ പ്രകൃതിയോടു ചേര്‍ന്നു വളരണം എന്നും, പ്രകൃതിയെ സ്നേഹിച്ചു അതിനോട് ചേര്‍ന്നു ജീവിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും, നമ്മള്‍ പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം എന്നും , നമ്മള്‍ യുവാക്കള്‍ അതിന്നു മുന്‍കയ്യെടുക്കണം എന്നും പറഞ്ഞു. പറയുക മാത്രമല്ല പണിയും തുടങ്ങി. എല്ലാരും ലേഖനങ്ങള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ വീരവാദം പറയുകയും എഴുതുകയും ചെയ്യുമ്പോള്‍ ചിലര്‍ മാത്രം അത് അനുഭവത്തില്‍ വരുത്തുന്നു. നേരെ അന്നമനട പുഴയിലേക്ക് . അവിടെ ഒരു പള്ളി നീരാട്ടു അഥവാ നീന്തി കുളി. അതിന്‍റെ ഒരു സുഖം ഈ പട്ടണവാസികളോട് പറഞ്ഞിട്ട് കാര്യമുണ്ടോ.. :) വെള്ളത്തില്‍ കുറച്ചു നേരം അര്‍മാദിച്ചു നേരെ പണി നടക്കുന്ന പാടത്തേക്ക്. ചെരുപ്പില്ലാതെ നിങ്ങള്‍ മണ്ണില്‍ / പ്രതേകിച്ചു ചെളിയില്‍ ചവിട്ടിയിട്ടുണ്ടോ ? മിക്കവര്‍ക്കും അറപ്പായിരിക്കും.
അതിലൂടെ നടന്നവര്‍ക്കറിയാം അതിന്‍റെ ഒരു തണുപ്പ്. ഭൂമിയുടെ തണുപ്പ്. ഭൂമിയുടെ മണം. പ്രകൃതിയുടെ മനസ്സ് . ഭൂമിയില്‍ നിന്നും മുകളിലേക്ക് വളരുന്ന കോണ്‍ക്രീറ്റ് വൃക്ഷങ്ങളിലെ നിലകളില്‍ താഴത്തുമല്ല മുകളിലുമല്ല എന്ന അവസ്ഥയില്‍ ജീവിക്കുന്നവര്‍ അറിയേണ്ടത് തന്നെ ആണ് . കടന്നു പോകാനുള്ള വഴി ദാ ഇങ്ങനെ ആണ്. എങ്ങനെയുണ്ട് ത്രില്ലിംഗ് അല്ലെ? വീണാല്‍ നേരെ വെള്ളത്തില്‍. അതും കടന്നു പണി നടക്കുന്ന പാടത്തേക്കു. പച്ച പരവതാനി വിരിച്ചു നില്‍ക്കുന്ന പാടത്ത് വെളുത്ത കൊക്കുകള്‍ , ഇടയ്ക്കു അവ പറന്നു പൊങ്ങുന്നത് എത്ര കണ്ടാലാണ്‌ മതി വരിക.

അവിടെ ചായയുടെ സമയം. കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും . കുറച്ചു നേരം അവിടെ ചിലവഴിച്ചു. പട്ടണം തരുന്ന അഹങ്കാരങ്ങള്‍ / അലങ്കാരങ്ങള്‍ എല്ലാം വലിച്ചെറിഞ്ഞു പച്ചയായ മനുഷ്യന്‍ ആയി മാറുന്ന അസുലഭ സുന്ദര നിമിഷങ്ങള്‍. വയലാറിന്‍റെ വരികള്‍ (സന്ദര്‍ഭമായി ബന്ധപ്പെട്ടതല്ലെങ്കിലും )" ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍, പച്ച മണ്ണിന്‍ മനുഷ്യത്വമാണ്‌ ഞാന്‍" എന്ന് മനസ്സില്‍ ഉരുണ്ടു കൂടി കളിക്കുന്നു .

സമയം അതിക്രമിക്കുന്നു. ഞാന്‍ ആ സുന്ദര നിമിഷങ്ങളോട് വിട പറയുന്നു. 11:30 യോടെ ശകടം നേരെ കൊച്ചി യിലേക്ക്.

ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ / ശാന്തതയില്‍ നിന്നും നഗരത്തിന്‍റെ തിരക്കിലേക്ക്. നഗരത്തിന്‍റെ ധാര്‍ഷ്ട്യത്തിലേക്ക്. ഇവിടെ നിയമം വേറെയാണ് . വേഗമുള്ളവര്‍, കൌശലക്കാര്‍ എന്നിവരാണ് വിജയികള്‍. അണിയുന്ന ആഭരണങ്ങളും വസ്ത്രങ്ങളും നോക്കി മനുഷ്യനെ വിലയിരുത്തുന്ന ലോകം. മറ്റുള്ളവരുടെ അസ്വസ്ഥതകള്‍ തന്‍റെ ജീവിതത്തെ തെല്ലും ബാധിക്കരുതെന്ന് വാശിയുള്ളവരുടെ ലോകം.നഗരത്തിന്‍റെ
മൂലയിലുള്ള തന്‍റെ വീട്ടിലെത്തിയപ്പോഴേക്കും സഹധര്‍മിണി ചോറും കറിയുമെല്ലാം വെച്ചു കാത്തിരിപ്പുണ്ട്‌. അങ്ങനെ ഉച്ചയൂണ് ഗംഭീരമായി കഴിച്ചു സ്വസ്ഥമായി ഇരിക്കുമ്പോള്‍ ആണ് സഹധര്‍മിണി വീണ്ടും ആ പേര് മൊഴിഞ്ഞത് . എന്താ? . 'ഗോള്‍ഡ്‌ സൂക്ക്'
. അങ്ങനെ ഒരെണ്ണം വയറ്റില റോഡില്‍ തുറന്നിട്ടുണ്ട്. കുറെ ദിവസമായി പറയുന്നു . എന്നാല്‍ പിന്നെ അങ്ങോട്ട്‌ പോകാം. ശകടം ഗോള്‍ഡ്‌ സൂക്കിലോട്ടു . വണ്ടി പാര്‍ക്ക് ചെയ്തു ഗേറ്റ് കയറുമ്പോള്‍ അവള്‍ കാണിച്ചു തന്ന അമ്മായി സോറി ആന്‍റിയുടെ കാലില്‍ കിടക്കുന്ന ചെരുപ്പിന്‍റെ ഹീല്‍, അതിന്‍റെ വലിപ്പം . എങ്ങനെ നടക്കുന്നു ആവൊ? ഗോള്‍ഡ്‌ സൂക്കില്‍ കേറുമ്പോള്‍ തന്നെ കോഴി ആണ് സ്വാഗതം ചെയ്യുക. KFC . എല്ലാ കടകളും തുറന്നിട്ടില്ല. അടിയില്‍ ബിഗ്‌ ബസാര്‍. അങ്ങനെ ഇത്യാദികള്‍. എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് അമീബ ഗെയിം സെന്‍റ്റിലെ ബൌളിംഗ് ആണ്. എസ്കലെടറില്‍ കേറാന്‍ ഭയമുള്ളവരെ കണ്ടു നില്ക്കാനും ഒരു രസം. കുറച്ചു നേരം അവിടെ ഇവിടെ നോക്കി തേരാ പാര നടന്നു ചെറിയ ഷോപ്പിംഗ്‌. അവിടെ നിന്നുമിറങ്ങി. പിന്നെ വണ്ടി നേരെ ലിറ്റില്‍ ഷേണായിസിലോട്ടു ധോബി ഘട്ട് കാണാന്‍ . അവിടെ ചെന്നപ്പോള്‍ മണി നാലര ആയതേ ഉള്ളു. അടുത്ത ജ്യൂസ്‌ കടയില്‍ കയറി ദാഹം തീര്‍ക്കാനുള്ളതോക്കെ കഴിച്ചു. സമയം ഇനിയും ബാക്കി. എന്ത് ചെയ്യും. ദാ കാണുന്നു ബ്ലോസ്സം ബുക്സ്. കേട്ട പാതി കേള്‍ക്കാത്ത പാതി നമ്മുടെ പാതി അവിടെ കേറി ബുക്സ്ന്‍റെ ഇടയില്‍ അപ്രത്യക്ഷയായി. ഭാഗ്യം ഇന്ന് നികോലാ സ്പാര്‍ക്ക് , ജുമ്പ ലാഹിരി,നോറ റോബര്‍ട്ട്സ് , ഇത്യാദി ഇനങ്ങളെ അവള്‍ കണ്ടില്ലെന്നു തോന്നണു. അല്ലെങ്കില്‍ വിളി വരേണ്ട സമയം ആയി. നമ്മള്‍ ഇങ്ങനെ നോക്കി നടക്കുമ്പോഴാണ് , ഹിറ്റ്ലര്‍ തുറിച്ചു നോക്കുന്നത്
. ആളുടെ ആത്മകഥ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് . അപ്പുറത്തുള്ള ഗടിയാണെങ്കില്‍ നമ്മുടെ സ്വന്തം ഖലീല്‍ ജിബ്രാന്‍. നോക്കുമ്പോഴെന്താ ആളുടെ എല്ലാ ബുക്സ് ഉം കൂടെ ഒറ്റ ബുക്ക്‌ ആക്കി Complete works of khalil Gibran ഇറക്കിയിരിക്കുകയാണ് . പുസ്തക പ്രലോഭനത്തിന്‍റെ ചതി കുഴിയില്‍ വീണുരുണ്ടു കളിക്കുന്ന ഈയുള്ളവന്‍ അത് മേടിച്ചു . എല്ലാം കൂടെ ഒരു ബുക്ക്‌ ആക്കി ഇറക്കിയാല്‍ ആരും വീണു പോകില്ലേ ? ഇല്ലേ ? ഇനി നേരെ തീയറ്ററിലേക്ക് . അവിടെ മൊത്തം ഹിന്ദി കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ആകെ ഹിന്ദിക്കാര്‍. അങ്ങനെ ഇടവേള യില്ലാത്ത ധോബി ഘട്ട് ഉം കണ്ടു നേരെ വീട്ടിലോട്ടു വെച്ചു പിടിച്ചു .ആ പടം എനിക്കിഷ്ടമായില്ല. ഒരു നാടകീയതയും ഇല്ല. മുംബൈ യുടെ നല്ല ദൃശ്യങ്ങള്‍ പിന്നെ നല്ല പാശ്ചാത്തല സംഗീതവും .അത്ര മാത്രമേ അതിന്‍റെ മേന്മ എന്ന് പറയാനുള്ളൂ. അങ്ങനെ മഹത്തായ ഒരു വാരാന്ത്യം കൂടെ കഴിഞ്ഞു.

കാലത്ത് ഗ്രാമവും വൈകീട്ട് നഗരവും പപ്പാതി വീതിച്ചെടുത്ത എന്‍റെ സമയത്തില്‍ ഏറ്റവും ഇഷ്ടപെട്ടത് ഏതാണെന്ന് പറയാതെ അറിയാമല്ലോ. :)