Saturday, November 19, 2011

അറവുകാരന്‍

ഓല മേഞ്ഞ വീട്ടില്‍
മുനിഞ്ഞു കത്തുന്ന 
മണ്ണെണ്ണ വിളക്കിന്റെ 
മങ്ങിയ വെളിച്ചത്തില്‍ 
മുത്തശ്ശിയുടെ 
മടിയില്‍ കിടന്നു കഥ കേള്‍ക്കുമ്പോള്‍
പലപ്പോഴും ചോദിച്ചതാണ്
ഈ അസുരന്മാരെ എന്തിനാ 
അവതാരങ്ങള്‍ കൊല്ലുന്നത്?
അവരെ കൊല്ലുകയല്ല മോനെ 
മോക്ഷം നല്‍കുകയാണെന്ന് 
മധുരതരമാം മറുപടിയും.
അത് കൊണ്ടാണ് ക്ലാസ് ടീച്ചര്‍ 
മോന്  ആരാവണം എന്ന് ചോദിച്ചപ്പോള്‍ 
"അറവുകാരന്‍" എന്ന ഉത്തരം പറഞ്ഞത് .
എല്ലാരും ഉറക്കെ ചിരിച്ചപ്പോള്‍ 
ഉള്ളില്‍ പറഞ്ഞു 
ഇത്രയധികം മോക്ഷം നല്‍കാന്‍ കഴിവുള്ള വേറെ ആരുണ്ട്‌  ഭൂമിയില്‍ 
എന്ന ചോദ്യം തികട്ടിയെങ്കിലും
ഒരു പുളിപ്പ് രസത്തോടെ വിഴുങ്ങി.

അറവു ശാല വളര്‍ന്നു 
ഓല മാറി , 
ടെറസ്സ്  വീട്ടിന്‍ മുറ്റത്ത്‌ കാര്‍ വന്നു.
എങ്കിലും
തന്റെ കടയില്‍ വില്കുന്ന 
മൃഗങ്ങളെ താന്‍ തന്നെ കൊല്ലണം,
മോക്ഷം നല്കണം എന്നത്  അലിഖിത നിയമം. 
ആടിന്റെയും, പോത്തിന്റെയും 
തല വെട്ടി അതിലെ ചോര ഒഴുകുമ്പോള്‍ 
അവന്‍ മോചനം നല്‍കിയ 
ആത്മാവുകളുടെ എണ്ണം 
ഡയറിയില്‍ കുറിച്ചിട്ടു.
ഓടയിലെ അഴുക്കു വെള്ളം ഒഴുകുന്നതില്‍ 
രക്തനിബദ്ധതാളങ്ങള്‍ മുങ്ങി പൊങ്ങുന്നത് കേട്ടു.
ഇന്നലെ 
അയല്കാരന്‍ വേട്ടകാരന്‍ അന്തോണി 
രഹസ്യമായി പറഞ്ഞു 
"ഡാ, ഒരു പച്ചണ്ടി ഇറങ്ങിയിട്ടുണ്ട്.
നിനക്ക് വേണോ? "
"ആരാ ഉടമസ്ഥന്‍"
"അവളുടെ തന്ത തന്നെ" 
(നിശബ്ധത... 
ഉള്ളില്‍ മുനിഞ്ഞു കത്തുന്ന വിളക്ക്, 
കഥ പറയുന്ന മുത്തശ്ശി,
അവതാരങ്ങളുടെ അപദാനങ്ങള്‍ 
ആലോചന) 
"എനിക്ക് വേണം, നാളെ തന്നെ" 

വിശ്വാസത്തെയും ധൈര്യത്തെയും 
അറവുകത്തിയില്‍ ആവാഹിച്ചു 
കൈകളില്‍  പുറകില്‍ പിടിച്ച്,  
കുളിമുറിയില്‍ നിന്നും 
ഇറങ്ങി വരുമ്പോള്‍ 
അവള്‍ തന്റെ പുതിയ ടച്ച്‌ ഫോണില്‍ കളിക്കുകയായിരുന്നു.
നഗ്നയായ അവളെ പുറകില്‍ നിന്നും ചേര്‍ത്ത് പിടിച്ച്
കൈ കാലുകള്‍ ബെഡ് ഷീറ്റ്  കൊണ്ട് കൂടി കെട്ടി.
അവള്‍ പേടിച്ചു നിലവിളിക്കുന്നു.
ചിരിച്ചു കൊണ്ട് പറഞ്ഞു 
ഞാന്‍ നിന്റെ ദൈവമാണ്, രക്ഷകന്‍.  
ആടിനെ അറക്കുന്ന പോലെ 
അവളുടെ കണ്ഠനാളം അറുത്തു.
ചോരയും, ചലവും ഉണങ്ങി പിടിച്ച കവറുള്ള ഡയറിയില്‍ 
മോക്ഷം നല്‍കിയവരുടെ എണ്ണത്തില്‍
ഒരെണ്ണം കൂടെ എഴുതി ചേര്‍ത്തു.
അറവുശാലയുടെ പുറകിലെ 
ഓടയിലൂടെ മലിന ജലം 
പ്രചാരം വര്‍ധിപ്പിക്കുന്ന പത്ര മേശകളിലേക്ക് 
ഒഴുകി കൊണ്ടിരുന്നു.
മേല്‍ത്തരം രാഷ്ട്രീയനായ്ക്കള്‍ 
കടക്കു മുന്നിലും പിന്നിലും 
എല്ലുകള്‍ക്ക് കടി പിടി കൂടി.
പ്രസിദ്ധ നടിയുടെ വേലക്കാരിയുടെ പ്രസവത്തിന്റെ 
എക്സ്ക്ലുസിവ് വാര്‍ത്തകളില്‍ 
പെണ്‍കുട്ടിയെ കാണാതായി എന്ന 
വാര്‍ത്ത‍ മുങ്ങി പോയി.
പിറ്റേ ദിവസം വിറ്റ ഇറച്ചിക്ക് 
രുചി കൂടുതല്‍ എന്ന് ഉപഭോക്താക്കള്‍ .


http://boolokakavitha.blogspot.in/2011/11/blog-post_18.html